അമൃത്‌സർ: ലുധിയാനയിലെ ജില്ലാ കോടതിയിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഖാലിസ്‌ഥാൻ ബന്ധമെന്ന് പഞ്ചാബ് ഡിജിപി സിദ്ധാർഥ് ചതോപാധ്യായ. ലഹരി മാഫിയയും സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് സഹായം ലഭിച്ചതായും വ്യക്‌തമായിട്ടുണ്ട്.
സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുൻ ഹെഡ് കോൺസ്‌റ്റബിൾ ഗഗൻദീപ് സിങ് തന്നെയാണ് ആക്രമണം നടത്തിയതെന്നും ഡിജിപി സ്‌ഥിരീകരിച്ചു. സംഭവം നടന്ന് 24 മണിക്കൂറിനകം പ്രതിയുടെ വിശദാംശങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു. ഹെറോയിൻ കൈവശം വെച്ചതിന് 2019ൽ ഗഗൻ സിങ്ങിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. രണ്ടുമാസം മുൻപാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയതെന്നും ഡിജിപി വ്യക്‌തമാക്കി.
ലുധിയാന സ്‌ഫോടനത്തിന് പിന്നാലെ എൻഐഎ, എന്‍എസ്‌ജി സംഘങ്ങൾ സ്‌ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മാരക സ്‌ഫോടക വസ്‌തുവാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഇത് സംബന്ധിച്ച ഫോറൻസിക് റിപ്പോർട് തയ്യാറാക്കും. ഇന്നലെ കോടതിയിൽ നടന്ന സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ശുചിമുറി പൂർണമായും തകർന്നിരുന്നു.
Read also: ഒരടി പിന്നോട്ട് പോയെങ്കിലും മുന്നോട്ട് വരും; കാർഷിക നിയമത്തിൽ കൃഷി മന്ത്രി