ന്യൂഡെല്‍ഹി: കർഷ പ്രതിഷേധം മൂലം പിൻവലിച്ച കാര്‍ഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കുമെന്ന സൂചന നല്‍കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. നിയമങ്ങള്‍ പിന്‍വലിച്ചതിലുള്ള അതൃപ്‌തി പ്രകടിപ്പിക്കവേയാണ് നിയമം വീണ്ടും നടപ്പാക്കുമെന്ന സൂചന തോമര്‍ നല്‍കിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു കാര്‍ഷിക നിയമ ഭേദഗതിയെന്നും ചിലര്‍ക്കത് ഇഷ്‌ടമായില്ലെന്നും തോമര്‍ പറഞ്ഞു.
”ഞങ്ങള്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ ഈ നിയമങ്ങള്‍ ചിലര്‍ക്ക് ഇഷ്‌ടപ്പെട്ടില്ല, സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇത് വലിയ പരിഷ്‌കാരമായിരുന്നു,” കൃഷി മന്ത്രി പറഞ്ഞു. അതേസമയം നിയമം പിന്‍വലിക്കേണ്ടി വന്നതിൽ നിരാശയില്ലെന്നും ഒരടി പിന്നോട്ട് പോയെങ്കിലും വീണ്ടും മുന്നോട്ട് വരുമെന്നും തോമര്‍ പറഞ്ഞു.
ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന കര്‍ഷക പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. സമരം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം നിരവധി തവണ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടുരുമെന്ന് കര്‍ഷകര്‍ ഉറച്ച നിലപാട് സ്വീകരിച്ചു. തുടർന്നാണ് കേന്ദ്രത്തിന് നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത്.
Read also: ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; യുഎപിഎ ചുമത്താന്‍ പറ്റില്ലെന്ന് പോലീസ്