ജെറുസലേം: ഫലസ്‌തീനികള്‍ക്ക് എതിരെ ഇസ്രായേൽ വംശവെറിയോടെ പെരുമാറുന്നുവെന്ന് ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍. ചൊവ്വാഴ്‌ച പുറത്തുവിട്ട 300ഓളം പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ആംനെസ്‌റ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
“ഫലസ്‌തീന്‍ ജനതയെ നിര്‍ബന്ധിത കൈമാറ്റം, ഭരണകൂടത്തിന്റെ തടങ്കല്‍, പീഡനം, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, അടിസ്‌ഥാന അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും നിഷേധം, പീഡനം തുടങ്ങിയ മനുഷ്യത്വരഹിതമായ നടപടികള്‍ക്ക് വിധേയമാക്കുകയാണ്. ഇസ്രായേൽ ഫലസ്‌തീനികളെ മറ്റൊരു വിഭാഗമായി കണ്ട് വിവേചനത്തോടെ പെരുമാറുന്നു,”- ആംനെസ്‌റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
1948ല്‍ രാജ്യം സ്‌ഥാപിതമായത് മുതല്‍, യഹൂദ ജനസംഖ്യാപരമായ ആധിപത്യം സ്‌ഥാപിക്കാനും പരിപാലിക്കുന്നതിനുമുള്ള വ്യക്‌തമായ നയമാണ് ഇസ്രായേൽ നടപ്പിലാക്കുന്നത്, യഹൂദര്‍ക്ക് ഗുണം ലഭിക്കുന്ന വിധം ഭൂമിയില്‍ അവരുടെ നിയന്ത്രണം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
1967ലെ യുദ്ധത്തോടെ ചരിത്രപരമായി ഫലസ്‌തീന്റെ ഭാഗമായിരുന്ന ഭൂമിയിലൊക്കെയും ഇസ്രായേൽ അധിനിവേശം നടത്തിയിരുന്നു. ഫലസ്‌തീനികള്‍ക്ക് വിട്ടുനല്‍കിയ ഗസയിലും വെസ്‌റ്റ് ബാങ്കിലും ഇതുതന്നെയാണ് സ്‌ഥിതി. കിഴക്കന്‍ ജറുസലേമിലും ഇസ്രായേലിലും കഴിയുന്ന ഫലസ്‌തീനികളെ അധഃകൃത വര്‍ഗങ്ങളെയെന്നപോലെ കണ്ട് അവരുടെ അവകാശങ്ങൾ നിഷേധിക്കുകയാണ്; ആംനെസ്‌റ്റി സെക്രട്ടറി ജനറല്‍ അഗ്‌നസ് കലമാര്‍ഡ് പറയുന്നു.
ഫലസ്‌തീനില്‍ വംശവെറി ഭരണം ഇനിയും തുടരാതിരിക്കാന്‍ ഇസ്രായേലിനെതിരെ സമഗ്ര ആയുധ ഉപരോധം നടപ്പാക്കണമെന്നും ആസ്‌തികള്‍ കണ്ടുകെട്ടണമെന്നും ആംനെസ്‌റ്റി യുഎന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ റിപ്പോർട് ഇസ്രായേൽ തള്ളി. റിപ്പോർട് വ്യാജവും പക്ഷാതപരവുമാണെന്ന് ഇസ്രായേൽ ആരോപിച്ചു. ജൂതൻമാരുടെ മാതൃരാജ്യമെന്ന നിലയില്‍ ഇസ്രായേലിന്റെ നിലനില്‍പ്പിനെ നിയമവിരുദ്ധമാക്കാനുള്ള ഇരട്ടത്താപ്പാണ് ആംനെസ്‌റ്റിയുടെ റിപ്പോര്‍ട്ടെന്ന് ഇസ്രായേൽ വിദേശ മന്ത്രാലയ വക്‌താവ് ലിയോര്‍ ഹയാത്ത് പ്രതികരിച്ചു.
Most Read: പെഗാസസ്; രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം