ന്യൂഡെൽഹി: വസ്‌ത്രത്തിന് പുറത്തുകൂടി ലൈംഗിക ഉദ്ദേശത്തോടെ നടത്തുന്ന സ്‌പർശനവും കുറ്റകരമാണെന്ന് സുപ്രീം കോടതി. പോക്‌സോ ആക്‌ടിലെ സെക്ഷൻ ഏഴുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. വസ്‌ത്രം മാറ്റാതെ മാറിടത്തിൽ സ്‌പർശിക്കുന്നത് ലൈംഗിക അതിക്രമമല്ലെന്നായിരുന്നു മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ ഉത്തരവ്.
പോക്‌സോ ആക്‌ടിലെ സെക്ഷൻ 7 പ്രകാരം വസ്‌ത്രം മാറ്റി ശരീരഭാഗങ്ങൾ തമ്മിൽ സ്‌പർശിക്കാതെ മാറിടത്തിൽ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ പെടില്ലെന്നായിരുന്നു ജനുവരി 19ന് മഹാരാഷ്‌ട്ര ഹൈക്കോടതി പുറപ്പെടുവിച്ച വിധി. പേരയ്‌ക്ക നൽകാമെന്ന് പറഞ്ഞ് 12 വയസുകാരിയെ വിളിച്ചു വരുത്തുകയും മാറിടത്തിൽ സ്‌പർശിക്കുകയും വസ്‌ത്രം മാറ്റാൻ ശ്രമിക്കുകയും ചെയ്‌ത കേസിൽ പ്രതി സമർപ്പിച്ച അപ്പീൽ അനുവദിച്ചായിരുന്നു ഉത്തരവ്.
പോക്‌സോ സെക്ഷൻ 7 പ്രകാരമുള്ള ലൈംഗിക അതിക്രമത്തിന് 35 വർഷം വരെയാണ് തടവുശിക്ഷ. മഹാരാഷ്‌ട്ര ഹൈക്കോടതി ആരോപണ വിധേയനിൽ നിന്ന് പോക്‌സോ പ്രകാരമുള്ള കേസ് ഒഴിവാക്കുകയും ചെയ്‌തു. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ഈ വിധിയിലെ കണ്ടെത്തലുകളാണ് ഇന്ന് അസാധുവാക്കിയത്. ശരീരഭാഗങ്ങൾ തമ്മിൽ സ്‌പർശിക്കാതെ മാറിടത്തിൽ തൊടുന്നത് പോക്‌സോ പ്രകാരം കുറ്റകരം ആണെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
ലൈംഗിക ബന്ധത്തിലേർപ്പെടാതെ ലൈംഗികോദ്ദേശത്തോടെ നടത്തുന്ന എന്തും പീഡനത്തിന്റെ പരിധിയിൽ വരും. ശരീരം പരസ്‌പരം ചേരുക എന്നതിനർഥം ചർമ്മം ചർമ്മത്തോടു ചേരുക എന്നത് മാത്രം അല്ലെന്ന് കോടതി വ്യക്‌തമാക്കി. മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ വിധി വിവിധ കേസുകളിൽ പ്രതികൾ അനുകൂല വാദമായി ഉപയോഗിച്ചിരുന്നു. പോക്‌സോ സെക്ഷൻ 7 സംബന്ധിച്ച് നിലനിന്ന ആശയ അവ്യക്‌തത ഇല്ലായ്‌മക്കും ഇന്നത്തെ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധിയോടെ പരിഹാരമായി.
Read Also: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; 10 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത