തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്‌തിപ്രാപിച്ച് വടക്കൻ തമിഴ്‌നാട്- ആന്ധ്രാപ്രദേശ് തീരത്തിനടുത്ത് സ്‌ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്‌തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം നിലവിൽ മഹാരാഷ്‌ട്ര തീരത്തിന് സമീപം സ്‌ഥിതി ചെയ്യുന്നു. പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്‌തിപ്രാപിക്കാൻ സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂനമർദ്ദം കേരള തീരത്ത് ഭീഷണിയില്ലെങ്കിൽ പോലും രണ്ടുദിവസം കൂടി ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. സ്‌പിൽവേയുടെ രണ്ടുഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നത്. ഇടുക്കി അണക്കെട്ട് രാവിലെ 10 മണിയോടെ തുറക്കും. പെരിയാർ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read: നമ്പർ 18 ഹോട്ടലിൽ നടന്നത് റേവ് പാർട്ടിയോ? ദുരൂഹതയ്‌ക്ക് ഉത്തരം തേടി എക്‌സൈസ്