വയനാട്: വിദ്യാർഥികളെ തലതിരിഞ്ഞ കുട്ടികളെന്ന് വിളിക്കുന്ന അധ്യാപകർ കുറവായിരിക്കും. എന്നാൽ, ഒരു അധ്യാപികയെ ‘തലതിരിഞ്ഞ ടീച്ചറേ’ എന്ന് വിളിക്കുന്ന വിദ്യാർഥികളെ കണ്ടിട്ടുണ്ടോ. വയനാട് പൂതാടി പഞ്ചായത്തിലെ അതിരാറ്റുക്കുന്ന് സര്‍ക്കാര്‍ ഹൈസ്‌കൂളിൽ ഒരു തലതിരിഞ്ഞ ടീച്ചറുണ്ട്; പേര് സിന്ധു.
മറ്റ് അധ്യാപകർ ആരെങ്കിലും ആയിരുന്നെങ്കിൽ വിദ്യാർഥികൾക്ക് ചിലപ്പോൾ ചൂരലിന്റെ ചൂട് അറിയേണ്ടി വന്നേനെ. എന്നാൽ സിന്ധു ടീച്ചർക്ക് വിദ്യാർഥികളുടെ ഈ വിളി അഭിമാനമാണ്. അക്ഷരങ്ങൾ തലതിരിച്ച് എഴുതുന്നത് കൊണ്ടാണ് വിദ്യാർഥികൾ മലയാളം അധ്യാപികയായ സിന്ധു ടീച്ചറെ ഇങ്ങനെ വിളിക്കുന്നത്.
ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ ദൂരദർശനിലെ ഒരു പരിപാടി കണ്ടാണ് കൗതുകമെന്ന രീതിയിൽ തല തിരിച്ചെഴുത്ത് പരിശീലിച്ചത്. പിന്നീട് സഹോദരങ്ങളെയും ഈ വിദ്യ പഠിപ്പിച്ചു. സിന്ധു ടീച്ചറുടെ എഴുത്തു കണ്ട് ഇപ്പോൾ സ്വന്തം മകനും സ്‌കൂളിലെ പല കുട്ടികളും തലതിരിച്ച് എഴുതി തുടങ്ങി. എഴുത്ത് തലതിരിച്ചാണെങ്കിലും പകര്‍ന്നുനല്‍കുന്ന അറിവ് നേരെയെന്ന് സിന്ധു ടീച്ചർ തമാശയായി പറഞ്ഞു. മലയാളം മാത്രമല്ല, ഇംഗ്ളീഷ്, ഹിന്ദി ഭാഷകളും കണക്കും വരെ നല്ലൊരു കവയിത്രി കൂടിയായ ഈ അധ്യാപിക തലതിരിച്ച് എഴുതും.
Most Read: നിപ്പ വൈറസ്: പ്രതിരോധം പ്രധാനം; അറിയേണ്ടതെല്ലാം