കീവ്: മോസ്‌കോയുമായി സമഗ്രമായ സമാധാന ചർച്ചകൾക്ക് ആഹ്വാനം ചെയ്‌ത് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. അല്ലാത്തപക്ഷം യുദ്ധത്തിൽ ഉണ്ടായ നഷ്‌ടങ്ങളിൽ നിന്ന് കരകയറാൻ റഷ്യക്ക് തലമുറകൾ വേണ്ടിവരുമെന്നും സെലെൻസ്‌കി മുന്നറിയിപ്പ് നൽകി.
യുക്രൈൻ എപ്പോഴും സമാധാനത്തിനുള്ള പരിഹാരങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും കാലതാമസമില്ലാതെ സമാധാനത്തിനും സുരക്ഷക്കും വേണ്ടി അർഥവത്തായതും സത്യസന്ധമായതും ആയ ചർച്ചകൾ വേണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു.
എല്ലാവരും ഇപ്പോൾ എന്നെ കേൾക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് മോസ്‌കോ. ഒരു ചർച്ചയുടെ സമയം വന്നിരിക്കുന്നു, സംസാരിക്കാനുള്ള സമയമാണിത്. യുക്രൈന്റെ പ്രാദേശിക സമഗ്രതയും നീതിയും പുനഃസ്‌ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തപക്ഷം, റഷ്യയുടെ നഷ്‌ടം നിങ്ങൾക്ക് വീണ്ടെടുക്കാൻ നിരവധി തലമുറകൾ വേണ്ടിവരും.
റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങി ആഴ്‌ചകളായി ഇരു രാജ്യങ്ങളും ചർച്ച നടത്തിയെങ്കിലും ഒന്നുപോലും ഫലം കണ്ടിട്ടില്ല. ആക്രമണത്തിനിരയായ നഗരങ്ങളിലേക്കുള്ള മാനുഷിക സാധനങ്ങളുടെ വിതരണം റഷ്യൻ സൈന്യം ബോധപൂർവം തടയുകയാണെന്ന് സെലെൻസ്‌കി പറഞ്ഞു. “ഇത് ബോധപൂർവമായ തന്ത്രമാണ്… ഇതൊരു യുദ്ധക്കുറ്റമാണ്, അതിന് അവർ ഉത്തരം പറയേണ്ടിവരുമെന്ന് നൂറ് ശതമാനം ഉറപ്പ്,” അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് ആളുകൾ അഭയം പ്രാപിച്ച മരിയുപോൾ നഗരത്തിലെ ഒരു തിയേറ്ററിൽ ബുധനാഴ്‌ച ആക്രമണം ഉണ്ടായയതിനെ തുടർന്ന് എത്ര പേർ മരിച്ചുവെന്ന് ഒരു വിവരവുമില്ലെന്ന് സെലെൻസ്‌കി പറഞ്ഞു. ഇതുവരെ 130ലധികം പേരെ രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
Most Read: സ്‌ഥാനാർഥി ജെബി മേത്തര്‍; രാജ്യസഭയിലേക്ക് 42 വർഷത്തിന് ശേഷം ഒരു കോൺഗ്രസ് വനിത