കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎ അറസ്‌റ്റിലായതിന് പിന്നാലെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ ഒളിവിൽ. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ എത്തിയിരുന്നില്ല. അറസ്‌റ്റ് ഭയന്ന് ഒളിവിൽ പോയെന്നാണ് വിവരം. ഇദ്ദേഹത്തിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ചോദ്യംചെയ്യലിൽ കമറുദ്ദീൻ എംഎൽഎ നൽകിയ മൊഴികളുടെ വിശദാംശങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഫാഷൻ ഗോൾഡ് സ്‌ഥാപനത്തിന്റെ എംഡിയായ ടികെ പൂക്കോയ തങ്ങൾ തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് കമറുദ്ദീൻ പറയുന്നത്. രാഷ്‌ട്രീയത്തിൽ സജീവമായതിനാലാണ് ജ്വല്ലറി കാര്യങ്ങളൊന്നും താൻ അറിയാതെ പോയതെന്നും കമറുദ്ദീൻ പറഞ്ഞു. സ്‌ഥാപനത്തിന്റെ ചെയർമാൻ താനാണെങ്കിലും അതെല്ലാം രേഖകളിൽ മാത്രമാണെന്ന് കമറുദ്ദീൻ ചൂണ്ടിക്കാട്ടി. എല്ലാ ഇടപാടുകളും നേരിട്ട് നിയന്ത്രിച്ചതും നടത്തിയതും പൂക്കോയ തങ്ങളാണെന്നും എല്ലാം നല്ല രീതിയിൽ നടക്കുന്നെന്ന് തങ്ങൾ തെറ്റിദ്ധരിപ്പിച്ചെന്നും കമറുദ്ദീൻ മൊഴി നൽകി.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിനിടെ പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കിയ കമറുദ്ദീനെതിരെ ലീഗ് കർശന നടപടിയെടുക്കുമെന്നാണ് സൂചന. വിഷയം ചർച്ച ചെയ്യുവാൻ മുസ്‌ലിം ലീഗിന്റെ അടിയന്തര യോഗം ഇന്ന് കോഴിക്കോട്ടെ പാർട്ടി ആസ്‌ഥാനത്ത് ചേരുന്നുണ്ട്. കമറുദ്ദീനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും എംഎൽഎ സ്‌ഥാനം രാജി വെപ്പിക്കണമെന്നുമുള്ള ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
ഐപിസി 420, 406, 409 വകുപ്പുകൾ പ്രകാരമാണ് കമറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം ചെയ്‌തതിനും പൊതുപ്രവർത്തകനെന്ന നിലയിൽ ക്രിമിനൽ വിശ്വാസ വഞ്ചന നടത്തിയതിനുമാണ് 406, 409 വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.
നിക്ഷേപകരുടെ പണം കൊണ്ട് പ്രതികൾ ബംഗളൂരുവിൽ സ്വകാര്യഭൂമി വാങ്ങിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിയമവിരുദ്ധമായുള്ള സ്വകാര്യ സ്വത്ത് സമ്പാദനമാണ് എംഎൽഎ നടത്തിയതെന്നും ബംഗളൂരുവിലെ ഭൂമി വിവരങ്ങൾ കമ്പനിയുടെ ആസ്‌തി രേഖയിൽ ഇല്ലെന്നും ഇത് വഞ്ചനയുടെ പ്രധാന തെളിവാണെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.