കോട്ടയം : എല്‍ഡിഎഫ് സര്‍ക്കാരിനെതിരുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് എതിരെ ജോസ് കെ മാണി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ഇത് വിലപ്പോകില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. ബിനീഷ് കോടിയേരിയുടെയും, എം ശിവശങ്കറിന്റെയും അറസ്‌റ്റിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികൾ നടത്തുന്ന പ്രതിഷേധത്തിന് എതിരെയാണ് ജോസ് കെ മാണി പ്രതികരിച്ചത്.
വ്യക്‌തികള്‍ക്കെതിരായ കേസുകളെ മുന്‍ നിര്‍ത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാമെന്ന പ്രതിപക്ഷത്തിന്റെ നടപടി വിലപ്പോകില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജോസ് കെ മാണി ആരോപിച്ചു. ഇടത് മുന്നണിയില്‍ നിലയുറപ്പിച്ച ശേഷം പ്രതിപക്ഷത്തിന് എതിരെയുള്ള ജോസിന്റെ പ്രതികരണമാണിത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും, സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരിയെയും കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും മറ്റും സംസ്‌ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധമാണ് സൃഷ്‌ടിക്കുന്നത്. ഇതിനിടയിലാണ് സര്‍ക്കാരിനെ പിന്തുണച്ചു കൊണ്ട് ജോസ് കെ മാണി രംഗത്ത് വന്നിരിക്കുന്നത്.
Read also : നിയമസഭാ കയ്യാങ്കളി കേസ്; വിചാരണക്കോടതി വിധിക്കെതിരെ ഹരജി