ജാർഖണ്ഡ്: ധന്‍ബാദിലെ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ കൊലപാതക കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേസിൽ ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണ പുരോഗതി പരിശോധിക്കുന്നത്. സിബിഐ അന്വേഷണ ഉദ്യോഗസ്‌ഥന്‍ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ജഡ്‌ജിമാർ പോലും പരാതികൾ നൽകുമ്പോൾ സിബിഐയും അന്വേഷണ ഏജൻസികളും അത് ഗൗരവത്തിൽ എടുക്കുന്നില്ലെന്ന് സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. പല പരാതികളിലും സിബിഐ നോക്കുകുത്തി ആവുകയാണെന്ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ ചൂണ്ടിക്കാട്ടി. ജഡ്‌ജിന്റെ ദുരൂഹ മരണം സിബിഐക്ക് കൈമാറിയ ജാർഖണ്ഡ് സ൪ക്കാരിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. സ൪ക്കാ൪ കൈ കഴുകുകയാണോയെന്ന് കോടതി ചോദിച്ചു.
കഴിഞ്ഞ ജൂലൈ 28ന് പ്രഭാത സവാരിക്കിടെയാണ് അഡീഷണല്‍ ജില്ലാ ജഡ്‌ജിയായിരുന്ന ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ടത്. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലാ കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചീക്കിലെ മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ച് ഇദ്ദേഹത്തെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read also: സൂര്യനെല്ലി കേസ്; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും