ലണ്ടൻ: താലിബാനെ വിലയിരുത്തേണ്ടത് അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പുതിയ കാബൂൾ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാള്‍ അധികമായി അവരുടെ, തിരഞ്ഞെടുപ്പ് പ്രവൃത്തികള്‍, ഭീകരവാദം, കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സഹജീവികളോടുള്ള സമീപനം എന്നിവയിലുള്ള അവരുടെ നിലപാടിന്റെ അടിസ്‌ഥാനത്തില്‍ വിലയിരുത്തുമെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്‌തമാക്കി.
അഫ്‌ഗാനിസ്‌ഥാനിൽ നിന്നും 306 ബ്രിട്ടീഷ് പൗരൻമാരെയും 2052 അഫ്ഗാന്‍ പൗരൻമാരെയും രക്ഷിച്ചതായി ജോൺസൺ അറിയിച്ചു. നിരവധി അഫ്ഗാന്‍ പൗരൻമാരുടെ അപേക്ഷകള്‍ തീര്‍പ്പാക്കി. അഫ്ഗാനില്‍നിന്ന് ജനങ്ങൾക്ക് പുറത്തേക്കുള്ള വഴി തുറക്കാൻ യുകെ ഉദ്യോഗസ്‌ഥര്‍ രാപകലില്ലാതെ ജോലി ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അഫ്ഗാനിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, അജിത് ഡോവൽ എന്നിവരും പ്രധാന മന്ത്രിയുടെ വസതിയിൽ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കുക എന്നതാണ് പ്രധാനമായും യോഗം ചർച്ച ചെയ്യുന്നത്.
Read also: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം; വാര്‍ത്തകളിൽ ചീഫ് ജസ്‌റ്റിസിന് അതൃപ്‌തി