ന്യൂ ഡെൽഹി: വിരമിക്കലിനു ശേഷവും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന അരുൺ മിശ്രയെ വിവാദം വിട്ടൊഴിയുന്നില്ല. അരുൺ മിശ്ര വിരമിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് അദാനി ഗ്രൂപ്പിന് അനുകൂലമായി പ്രസ്താവിച്ച വിധിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. രാജസ്ഥാനിലെ പൊതു മേഖല വൈദ്യുതി വിതരണ കമ്പനികളുമായുള്ള തർക്കത്തിലാണ് അദാനി ഗ്രൂപ്പിലെ ഒരു കമ്പനിക്ക് അനുകൂലമായി ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് വിനീത് സരൺ, എം.ആർ ഷാ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
വിരമിക്കലിന് മൂന്ന് ദിവസം മുൻപായിരുന്നു വിധി പ്രസ്താവിച്ചത്. കവായി, ബാരൺ ജില്ലകളിലായി 1,320 മെഗാവാട്ട് ശേഷിയുള്ള തെർമൽ പവർ സ്റ്റേഷന് നഷ്ടപരിഹാര തുക നൽകാനാണ് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 5000 കോടി രൂപയും പിഴയും പലിശയുമടക്കം 3000 കോടി വേറെയുമാണ് നൽകേണ്ടത്. മൊത്തം 8000 കോടി രൂപയാണ് അദാനി ഗ്രൂപ്പിന് നൽകാൻ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
ജയ് പൂർ, ജോധ്പൂർ, അജ്മീർ എന്നീ നഗരങ്ങളിലെ വൈദ്യുതി ഉപഭോക്താക്കളിൽ നിന്നാകും തുക ഈടാക്കുക. 2019 തുടക്കം മുതൽ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് അനുകൂലമായി ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചുകൾ പുറപ്പെടുവിച്ച ഏഴാമത്തെ വിധിയാണ് ഇത്.
മൂന്ന് നഗരങ്ങളിലെ വൈദ്യുതി വിതരണകമ്പനികളും, പൊതു മേഖലാ വൈദ്യുതി കമ്പനികളുടെ ജീവനക്കാരുടെ പ്രതിനിധി സംഘടനയായ ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്‌സ് ഫെഡറേഷനും 2019 സെപ്തംബറിലെ അപ്പെല്ലേറ്റ് ട്രിബ്യൂണൽ ഫോർ ഇലക്ട്രിസിറ്റി പുറപ്പെടുവിച്ച വിധിക്കെതിരെ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി വിധിപുറപ്പെടുവിച്ചത്.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഈ വാർത്ത ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ‘അദാനിക്ക് ജസ്റ്റിസ് അരുൺ മിശ്രയുടെ അവസാനത്തെ സമ്മാനം’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വാർത്ത പങ്കുവച്ചിരിക്കുന്നത്.
“Justice Arun Mishra’s Final ‘Gift’ of Rs 8,000 Crore to Adani”. This is after 6 earlier ‘gifts’ by Judgements to Adani amounting to tens of thousands of Crores, some of them during court vacation!https://t.co/WQgDm9XEMZ
— Prashant Bhushan (@pbhushan1) September 7, 2020