കൽപ്പറ്റ: സംസ്‌ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ട ലൈൻ വലിക്കൽ ജില്ലയിൽ പൂർത്തിയാകുന്നു. ഇതുവരെ 400 കിലോമീറ്ററോളം ലൈൻ വലിച്ചു കഴിഞ്ഞു. കണിയാമ്പറ്റ, കൽപ്പറ്റ, മീനങ്ങാടി, കൂട്ടമുണ്ട സബ്‌സ്‌റ്റേഷൻ പരിധിയിലാണ് കേബിൾ ശൃംഖല ഒരുക്കിയത്. കൂട്ടമുണ്ട സബ്‌സ്‌റ്റേഷൻ പരിധിയിൽ അവസാനഘട്ട പ്രവൃത്തികൾ നടക്കുകയാണ്. മേപ്പാടി-ചൂരൽമല റോഡ് പ്രവൃത്തി നടക്കുന്നതിനാലാണ് ഇവിടെ ലൈൻ വലിക്കുന്നതിൽ താമസം നേരിട്ടത്.
അടുത്ത ആഴ്‌ചയോടെ രണ്ടാംഘട്ടം തുടങ്ങും. ജില്ലയിൽ ഇരുനൂറോളം കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗജന്യ ഇന്റർനെറ്റ് നൽകുക. വിദ്യാലയങ്ങൾ, ആതുരാലയങ്ങൾ, സർക്കാർ സ്‌ഥാപനങ്ങൾ, വിവിധ ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം കേബിൾ ശൃംഖല എത്തിച്ചു.
സംസ്‌ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്‌സിഡി നിരക്കിലും ഇന്റർനെറ്റ് ലഭിക്കുന്ന പദ്ധതിയാണ് കേരള ഫൈബർ ഒപ്‌റ്റിക് നെറ്റ്‌വർക്ക്(കെ-ഫോൺ). കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രെക്ച്ചർ ലിമിറ്റഡും കെഎസ്‌ഇബിയും യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്‌ഥാനത്താകെ 52,000 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയാണ് ഒരുക്കുന്നത്.
Read Also: ലോകായുക്‌ത വിധി; ജലീലിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും