തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്‌ചർ ശക്‌തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന സർക്കാർ ആരംഭിച്ച കെ ഫോൺ പദ്ധതി ഫെബ്രുവരിയോടെ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിയുടെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി അറിയിച്ചു.
കെ ഫോൺ പദ്ധതി വഴി സംസ്‌ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. 14 ജില്ലകളിലായി 600 ഓഫീസുകൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്റർനെറ്റ് വിതരണത്തിൽ കേരളത്തിലെ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ വലിയൊരു വെല്ലുവിളിയാണ് ഇത് പരിഹരിക്കുന്നതിനായി വിവിധ പദ്ധതികൾ മന്ത്രി അവതരിപ്പിച്ചു. സ്‌ത്രീകൾക്കിടയിലാണ് തൊഴിലില്ലായ്‌മ വലിയ തോതിൽ കണ്ടുവരുന്നത്. അതിനാൽ, സ്‌ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യ വികസന പദ്ധതി നടപ്പാക്കാൻ കുടുംബശ്രീക്ക് 5 കോടി രൂപ വകയിരുത്തിയെന്ന് മന്ത്രി പറഞ്ഞു.
വീടിനടുത്ത് തൊഴിൽ പദ്ധതിക്കായി 20 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൂടാതെ, ആയിരം പുതിയ അധ്യാപക തസ്‌തികകൾ സൃഷ്‌ടിക്കും. ഒഴിവുകൾ നികത്തും. ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതികൾ നടപ്പാക്കും. 500 പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പുകൾക്ക് അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: ക്ഷേമ പെൻഷൻ വർധിപ്പിച്ചു; റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി