തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി. പാലക്കാട് കുഴൽമന്ദം ഏഴാം ക്‌ളാസ് വിദ്യാർഥിനി സ്‌നേഹ എഴുതിയ കവിതയോടെ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് പ്രസംഗം ആരംഭിച്ചു.
ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്തുമെന്നും ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ, കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങൾ എടുത്തുപറയാനും മന്ത്രി മറന്നില്ല. സർക്കാർ ജനങ്ങളിൽ ആത്‌മവിശ്വാസം സൃഷ്‌ടിച്ചുവെന്നും കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും മന്ത്രി പറഞ്ഞു.
റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തിയെന്നും അദ്ദേഹം വ്യക്‌തമാക്കി. നെല്ലിന്റെ സംഭരണ വില 28 രൂപയും നാളികേരത്തിന്റെ സംഭരണ വില 32 രൂപയാക്കിയും ഉയർത്തി. തദ്ദേശ സ്‌ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ സ്‌ഥാപനങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യും.
ആരോഗ്യവകുപ്പിൽ പുതിയ 4000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. 2021–22 ൽ 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ പൂർത്തിയാക്കും. ഇക്കാലയളവിൽ എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും മന്ത്രി പറഞ്ഞു.
പിണറായി സർക്കാരിന്റെ ആറാമത്തെയും തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേയും ബജറ്റാണിത്.
Also Read: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ