കണ്ണൂര്‍: സിപിഎം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രകോപനം ആവര്‍ത്തിച്ചാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് കെ സുധാകരന്‍ എംപി. കണ്ണൂർ കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ആയിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചൊക്ളി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പിൽ ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം ഉണ്ടാവുകയും തുടർന്ന് വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്.
അതേസമയം തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാത്ത നിരാശയിലാണ് സിപിഎം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം നടത്തിയതെന്ന് കെ സുധാകരൻ പറഞ്ഞു. കൂടാതെ സിപിഎം നേതാവ് പാനോളി വൽസനാണ് ഗൂഢാലോചനക്ക് പിന്നിലെന്നും സുധാകരന്‍ ആരോപിച്ചു.
എന്നാൽ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയമില്ലെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. പ്രാദേശിക സംഘർഷമാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ ഒരിക്കലും അക്രമം ഒരു ഘടകമാകരുത്. രാഷ്‌ട്രീയയവും, രാഷ്‌ട്രീയ സംവാദങ്ങളുമാണ് ചർച്ചയാകേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു.
Malabar News: കരിപ്പൂരിൽ സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി