കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പിണറായിക്ക് നട്ടെല്ലുണ്ടെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സുധാകരൻ വെല്ലുവിളിച്ചു.
“മക്കളെ തട്ടിക്കൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടെന്ന് പറഞ്ഞ ആളുടെ പേര് പറയുന്നില്ല. വിദ്യാർഥികൾക്ക് എന്ത് ഫിനാൻഷ്യറാണ് ഉണ്ടാകുക? മരിച്ചുപോയ ആളാണ് ഇത് പറഞ്ഞതെന്നാണ് പിണറായി പറഞ്ഞത്. അയാളുടെ പേര് എന്തുകൊണ്ട് പറയുന്നില്ല. സ്വന്തം കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട വിവരം എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല”, സുധാകരൻ ചോദിച്ചു.
വിദേശ കറൻസി ഇടപാടുണ്ടെന്ന ആരോപണത്തിനും സുധാകരൻ മറുപടി പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും വെച്ചുപുലർത്തി വിദേശ കറൻസി ഇടപാട് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. അതെല്ലാവരും അറിഞ്ഞതാണെന്നും സുധാകരൻ പറഞ്ഞു.
“സ്‌കൂൾ ഫണ്ടും രക്‌തസാക്ഷികളുടെ ഫണ്ടും ദുരുപയോഗം ചെയ്‌തെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇതൊന്നും പിണറായി അന്വേഷിക്കണ്ട, അതിന് എന്റെ പാർട്ടിയുണ്ട്. ഇതിനെക്കുറിച്ച് ആരെങ്കിലും പിണറായിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിൽ പോലീസിനെ വെച്ച് അന്വേഷിക്കണം. നട്ടെല്ലുണ്ടെങ്കിൽ തനിക്കെതിരായ ആരോപണങ്ങളിൽ കേസെടുത്ത് എന്നെ പ്രതിക്കൂട്ടിൽ കയറ്റണം”, സുധാകരൻ പറഞ്ഞു.
തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പദ്ധതിയിട്ടിരുന്നെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ബ്രണ്ണൻ കോളേജ് കാലത്ത് തന്നെ ചവിട്ടി വീഴ്‌ത്തിയെന്ന കെ സുധാകരന്റെ അഭിമുഖത്തിലെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുധാകരന് മോഹങ്ങൾ പലതുമുണ്ടാകുമെന്നും എന്നാൽ വിചാരിക്കുന്നത് പോലെ തന്നെ വീഴ്‌ത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
Read also: പെരിയ ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാർക്ക് ആശുപത്രിയിൽ ജോലി; വിവാദം