തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു.
കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കുന്നത്. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് യുവതി ജാമ്യത്തിനായുള്ള ശ്രമങ്ങൾ നടത്തുന്നത്. നേരത്തെ യുവതി സമർപ്പിച്ച ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളിയിരുന്നു.
അതേസമയം ഇരയായ കുട്ടിയുടെ മാനസിക – ശാരീരിക നില പരിശോധിക്കുന്നതിനായി, കുട്ടികളുടെ മാനസികാരോഗ്യ വിദഗ്‌ധനുൾപ്പെടുന്ന വിശദമായ മെഡിക്കൽ ബോർഡിന് രൂപം നൽകാൻ പോലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
കേസിൽ പോലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഐജി ഹർഷിത അട്ടല്ലൂരി കേസ് ഡയറി വിളിപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷം പ്രാഥമിക റിപ്പോർട്ട് ഉടനെ സമർപ്പിക്കാനാണ് നീക്കം.
വിശദമായ വിവരങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് കേസ് ഡയറി വിളിപ്പിച്ചത്. പോലീസിനെതിരെ കേസിന്റെ തുടക്കത്തിൽ തന്നെ ആക്ഷേപം ഉയർന്ന പശ്‌ചാത്തലത്തിൽ, പോലീസ് നടപടിക്രമങ്ങളിൽ വീഴ്‌ചയുണ്ടായോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
Also Read: അഭയ കേസ്; തോമസ് കോട്ടൂരിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ