തിരുവനന്തപുരം: കടയ്‌ക്കാവൂര്‍ പോക്‌സോ കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച ഉദ്യോഗസ്‌ഥർക്കെതിരെ വനിതാ കമ്മീഷന്‍. കേസില്‍ അമ്മയ്‌ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നിലവിലെ അന്വേഷണ സംഘം റിപ്പോര്‍ട് സമര്‍പ്പിച്ച പശ്‌ചാത്തലത്തിലാണ് കമ്മീഷന്റെ പ്രതികരണം.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ആവശ്യപ്പെട്ടു. നിരപരാധിയായ സ്‍ത്രീയെ ജയിലില്‍ അടച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാഹിദ കമാല്‍ ചൂണ്ടിക്കാട്ടി.
കുട്ടിക്ക് വൈദ്യപരിശോധന അടക്കം നടത്തിയെങ്കിലും പീഡനത്തിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് തിരുവനന്തപുരത്തെ പ്രത്യേക പോക്‌സോ കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
പതിമൂന്ന് വയസുകാരനായ മകനെ പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതിയിലായിരുന്നു മാതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കുട്ടിയുടെ മൊഴി ഉള്‍പ്പടെ അമ്മയ്‌ക്ക് എതിരായിരുന്നു. പോക്‌സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ അറസ്‌റ്റിലാകുന്ന സംസ്‌ഥാനത്തെ ആദ്യ സംഭവമായിരുന്നു ഇത്.
എന്നാൽ പിതാവിനെതിരെ ഗുരുതര ആരോപണവുമായി ഇളയ മകൻ രംഗത്ത് എത്തിയതോടെ സംഭവത്തിൽ ദുരൂഹത ഉയരുകയായിരുന്നു. വ്യക്‌തിപരമായ വിരോധങ്ങൾ തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചു എന്നായിരുന്നു സ്‍ത്രീയുടെ വാദം. സംഭവം വിവാദമായതോടെ ഹൈക്കോടതി നിർദ്ദേശത്തെ തുടന്നാണ് ഡിസിപി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെ കേസന്വേഷണത്തിന് നിയോഗിച്ചത്.
Most Read: ആർഎസ്എസ് നിയോഗിക്കുന്നവർക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല; പഴിചാരി ബിജെപിയും