തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ അമ്മയെ കുറ്റവിമുക്‌തയാക്കി. 13 വയസുള്ള മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട് കോടതി അംഗീകരിച്ചു. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെവി രജനീഷിന്റേതാണ് ഉത്തരവ്.
കടയ്‌ക്കാവൂർ പോക്‌സോ കേസിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 13കാരന്റെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അറിയിക്കുകയായിരുന്നു.
വിദേശത്ത് അച്ചനൊപ്പം കഴിയുമ്പോൾ കുട്ടി അശ്‌ളീല വീഡിയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തൽ. അമ്മക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിലുണ്ട്. വിശദമായ ശാസ്‌ത്രീയ പരിശോധനക്ക് ശേഷമാണ് കണ്ടെത്തലുകള്‍ എന്നും അന്വേഷണസംഘം വ്യക്‌തമാക്കിയിരുന്നു.
ഡിസംബർ 28നാണ് 13കാരനെ മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയിൽ കടയ്‌ക്കാവൂർ പോലീസ് കുട്ടിയുടെ അമ്മയെ അറസ്‌റ്റ് ചെയ്‌തത്. ആരോപണം നിഷേധിച്ച സ്‌ത്രീ വ്യക്‌തിപരമായ വിരോധങ്ങൾ തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചതാണ് എന്നും ഇവർ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ല. ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പോലീസിൽ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്‌ത്രീയുടെ മുന്‍ ഭർത്താവ് പറഞ്ഞത്. അമ്മക്കെതിരായ പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയ മകൻ പറഞ്ഞിരുന്നു. അതേസമയം പീഡിപ്പിച്ചെന്ന അനുജന്റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നെന്നായിരുന്നു മൂത്ത സഹോദരന്‍ പറഞ്ഞത്.
Most Read: കർഷക സമരം തുടരും; കർഷകരുടെ യോഗത്തിൽ തീരുമാനമായി