കൊച്ചി: കനകമല ഐഎസ് കേസിൽ പ്രതി സിദ്ദിഖുൾ അസ്‌ലമിന് മൂന്ന് വർഷം തടവ് ശിക്ഷ. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. അൻസാറുൾ ഖലീഫ എന്ന പേരിൽ സംഘടനയുണ്ടാക്കി ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്. സൗദിയിലായിരുന്ന സിദ്ദിഖിനെ ഇന്റർപോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് സിദ്ധിഖുൾ അസ്‌ലം. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസിനെത്തുടർന്ന് സൗദി അറേബ്യയിൽ നിന്ന് നാടുകടത്തിയ പ്രതിയെ ഡെൽഹി വിമാനത്താവളത്തിൽ വെച്ച് എൻഐഎ പിടികൂടുകയായിരുന്നു. 2016ൽ സംസ്‌ഥാനത്ത് സ്‌ഫോടന പരമ്പര തീർക്കുന്നതിന് കണ്ണൂർ കനകമലയിൽ ഒത്തുകൂടിയെന്നാണ് പ്രതികൾക്കെതിരായ കേസ്.
കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും നേരത്തെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി തലശ്ശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശൂർ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയുമാണ് നേരത്തെ കോടതി വിധിച്ചത്.
തങ്ങളുടെ പ്രായം പരിഗണിച്ച് ശിക്ഷ കുറക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല. പ്രതികളുടെ ഐഎസ് ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിനാൽ രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്ന് കോടതി വ്യക്‌തമാക്കിയിരുന്നു.
എന്നാൽ കുറ്റക്കാരായ പ്രതികൾ തീവ്രവാദ സംഘം ആണെന്ന് നിരീക്ഷിച്ച കോടതി ഇവർ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചതായും കണ്ടെത്തി. 2016ൽ കനകമലയിൽ നടന്ന യോഗത്തിൽ കേരളത്തിൽ വിവിധ ഭാഗത്ത് സ്‌ഫോടനം നടത്താനും ജഡ്‌ജിമാർ അടക്കം ഉള്ളവരെ വധിക്കാനും പ്രതികൾ ഗൂഢാലോചന നടത്തി എന്നാണ് കേസ്.
Most Read: കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് ജാമ്യം, ഉടൻ പുറത്തിറങ്ങിയേക്കും