കാഞ്ഞങ്ങാട്: വ്യാപാരിയായ കടവന്ത്ര സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കണ്ണൂർ ഇരിട്ടി സ്വദേശി അഷ്‌റഫ്, കാസർഗോഡ് കുമ്പള സ്വദേശി അബ്‌ദുൾ ഹമീദ് എന്നിവരാണ് അറസ്‌റ്റിലായത്. പിടിയിലായ അഷ്‌റഫ് കല്യാണ ബ്രോക്കറാണ്. അബ്‌ദുൾ ഹമീദ് നേരത്തെ സ്വർണതട്ടിപ്പ് കേസിൽ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
കടവന്ത്ര സ്വദേശി അബ്‌ദുൽ സത്താറിൽ നിന്ന് മൂന്നേമുക്കാൽ ലക്ഷം രൂപയും ഏഴരപവൻ സ്വർണവുമാണ് സംഘം തട്ടിയെടുത്തത്. സത്താറിന്റെ പരാതിയിൽ നേരത്തെ ദമ്പതികൾ ഉൾപ്പടെ നാല് പേർ അറസ്‌റ്റിലായിരുന്നു. മേൽപ്പറമ്പ് സ്വദേശി ഉമ്മർ, ഇയാളുടെ ഭാര്യ സക്കീന എന്ന ഫാത്തിമ, വിദ്യാനഗർ സ്വദേശി സാജിത, പയ്യന്നൂർ സ്വദേശി ഇഖ്ബാൽ എന്നിവരായിരുന്നു അറസ്‌റ്റിലായത്. ഉമ്മറും ഫാത്തിമയും സാജിത മകളാണെന്ന് പരിചയപ്പെടുത്തി സത്താറിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു.
തുടർന്ന് ഇവരുടെ കിടപ്പുമുറിയിൽ രഹസ്യക്യാമറ സ്‌ഥാപിച്ച് സാജിതയുടെയും സത്താറിന്റെയും വീഡിയോ പകർത്തിയിരുന്നു. ഈ വിഡിയോ കാണിച്ചാണ് സംഘം സത്താറിനെ ഭീഷണപ്പെടുത്തി സ്വർണവും പണവും കവർന്നത്. കേസിലെ പ്രധാന പ്രതിയായ സാജിതയുടെ വിവാഹാലോചന കൊണ്ടുവന്നത് ഇന്ന് അറസ്‌റ്റിലായ അഷ്റഫാണ്. ഇയാളുടെ ക്രിമിനൽ പശ്‌ചാത്തലവും പോലീസ് പരിശോധിച്ചു വരികയാണ്. സാജിത നേരത്തേ കാസർഗോഡ്, കണ്ണൂർ ഹണിട്രാപ്പ് കേസുകളിൽ പ്രതിയാണ്.
ഫാത്തിമയുടെ മുൻ ഭർത്താവ് മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഉമ്മറും ഫാത്തിമയും. അബ്‌ദുൾ ഹമീദിനെതിരെ സ്വർണതട്ടിപ്പിന് പുറമെ മറ്റു കേസുകൾ ഉള്ളതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കേസിൽ മൂന്നു പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഹണിട്രാപ്പിലൂടെ സംഘം കൂടുതൽപേരെ കുടുക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
Read Also: ഭര്‍ത്താവ് തീ കൊളുത്തിയ യുവതി മരിച്ചു