ബെംഗളൂരു: കന്നഡ ചലച്ചിത്ര താരം പുനീത് രാജ്‌കുമാർ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് അന്ത്യം. പുനീതിന്റെ പേഴ്‌സണൽ മാനേജർ സതീഷാണ് താരത്തിന്റെ മരണവാർത്ത സ്‌ഥിരീകരിച്ചത്. ഇന്ന് രാവിലെയോടെ താരം ജിമ്മിൽ വ്യായാമം ചെയ്യുമ്പോഴാണ് അസ്വസ്‌ഥതകൾ ഉണ്ടായത്. തുടർന്ന് ബെംഗളൂരുവിലെ വിക്രം ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ആരാധകർ പവർ സ്‌റ്റാർ എന്ന് വിളിച്ചിരുന്ന പുനീത് കന്നഡയിലെ ഇതിഹാസ താരം രാജ്‌കുമാറിന്റെ മകനാണ്. ഏകദേശം 30ഓളം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 2002ൽ ‘അപ്പു’ എന്ന ചിത്രത്തിലൂടെ നായക വേഷത്തിൽ വെള്ളിത്തിരയിൽ എത്തിയ താരം അഭി, അജയ്, അരസു എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ആരാധകർക്കിടയിൽ ശ്രദ്ധേയനായി. കൂടാതെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച മൈത്രി എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
ബാലതാരമായി സിനിമയിൽ എത്തിയ പുനീതിന് ‘ബേട്ടഡ് ഹുവൂ’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. കൂടാതെ ‘ചലിസുക മൊദഗാലു’, ‘ഈറാഡു നക്ഷത്രഗളു’ എന്നീ ചിത്രങ്ങൾക്ക് രണ്ട് തവണ മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഹു വാണ്ട്‍സ് ടു ബി എ മില്ല്യണർ എന്ന ഷോയുടെ കന്നഡ പതിപ്പായ ‘കന്നഡാഡ കോട്യാധിപതി’ എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകനായും പുനീത് ശ്രദ്ധേയനായി.
1975ൽ ചെന്നൈയിൽ ജനിച്ച പുനീത് ആറ് മാസം പ്രായമുള്ളപ്പോൾ ‘പ്രേമദ കനികേ’ എന്ന ചിത്രത്തിലൂടെ സ്‌ക്രീനിൽ എത്തിയിരുന്നു. ലോഹിത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ പേര്. സിനിമയിൽ എത്തിയ ശേഷമാണ് പുനീത് എന്ന പേര് സ്വീകരിച്ചത്. പർവ്വതമ്മയാണ് പുനീതിന്റെ അമ്മ. സഹോദരൻ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പർ താരമാണ്. ഭാര്യ: അശ്വിനി രേവന്ത്. മക്കൾ: ധൃതി, വന്ദിത.
Read also: മണ്ഡികളിലെ കർഷക ചൂഷണം; നടപടി വേണമെന്ന് വരുൺഗാന്ധി