തിരുവനന്തപുരം: ‘കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ തിയേറ്റർ റിലീസ് ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇക്കാര്യം നിർമാതാവുമായി സംസാരിക്കേണ്ടതില്ല. സിനിമകൾ തിയേറ്റർ പ്രദർശനത്തിന് ശേഷം ഒടിടി റിലീസ് എന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്‌തമാക്കി. സർക്കാരിന്റെ ഒടിടി പ്‌ളാറ്റ്‌ഫോം മൂന്ന് മാസത്തിനകം തയ്യാറാകും.
സിനിമ ഷൂട്ട് ചെയ്‌താൽ അത് തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കണം. തിയേറ്റർ തുറക്കാത്തപ്പോഴാണ് ഒടിടി പ്രസക്‌തമാകുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, മരക്കാർ ഒടിടിയിലും തിയേറ്ററിലും കൂടി രണ്ടിടത്ത് റിലീസ് ഉണ്ടാകില്ലെന്ന് സിനിമയുടെ നിർമാതാവ് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നവംബർ രണ്ടാം തീയതി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് വെല്ലുവിളിയായി.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 5 ഭാഷകളിലിറങ്ങുന്ന ചിത്രം 50ലേറെ രാജ്യങ്ങളിലായി 5000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തും. മാർവെൽ സിനിമകൾക്ക് വിഎഫ്എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്. മലയാളത്തിലെ ഏറ്റവും ഉയർന്ന ബഡ്‌ജറ്റിലുള്ള ചിത്രമെന്ന പ്രത്യേകതയും മരക്കാറിനുണ്ട്. 100 കോടി ബഡ്‌ജറ്റിലാണ് ചിത്രം ഒരുക്കിയത്.
Also Read: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; അന്വേഷണ റിപ്പോർട് ഇഡിയ്‌ക്ക് കൈമാറി