ന്യൂഡെൽഹി: കാർഷിക നിയമവുമായി ബന്ധപ്പെട്ട് കർഷകരെ പിന്തുണച്ചും കേന്ദ്ര സർക്കാറിനെ വിമർശിച്ചും ബിജെപി എംപി വരുൺ ഗാന്ധി. വിളകൾക്ക് അടിസ്ഥാന താങ്ങുവില ലഭ്യമാക്കുമെന്ന നിയമപരമായ ഉറപ്പ് ലഭിക്കുന്നതുവരെ മണ്ഡികളിൽ കർഷകർക്കെതിരായ ചൂഷണം തുടരും എന്നായിരുന്നു വരുൺ ഗാന്ധിയുടെ ട്വീറ്റ്.
“അടിസ്ഥാന താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ലഭിക്കുന്നതുവരെ മണ്ഡികളിൽ കർഷകരെ ചൂഷണം ചെയ്യുന്നത് തുടരും. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണം” -വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
കർഷകർക്ക് വേണ്ടി നിരന്തരം കേന്ദ്രസർക്കാറിനെ വിമർശിക്കുന്ന വ്യക്‌തിയാണ് വരുൺ ഗാന്ധി. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബിജെപിയിൽ നിന്നുതന്നെ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ വരുൺ ഗാന്ധിയെയും മാതാവ് മനേക ഗാന്ധിയെയും ദേശീയ നിർവാഹക സമിതിയിൽനിന്ന് ബിജെപി പുറത്താക്കിയിരുന്നു. ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ കർഷക കൊലയിൽ കേന്ദ്രമന്ത്രിക്കെതിരെ വരുൺ ഗാന്ധിയും മനേക ഗാന്ധിയും സ്വീകരിച്ച നിലപാടായിരുന്നു നടപടിക്ക് പിന്നിൽ.
Read also: പോലീസുകാരെ ആക്രമിച്ച കേസ്; ഛോട്ട രാജൻ കുറ്റവിമുക്‌തൻ