ന്യൂഡെൽഹി: പോലീസുകാരെ ആക്രമിച്ച കേസിൽ ഛോട്ടാരാജൻ കുറ്റവിമുക്‌തൻ. 38 വർഷങ്ങൾക്ക് മുൻപ് രാജനെതിരെ രജിസ്‌റ്റർ ചെയ്‌ത ആദ്യ കേസുകളിൽ ഒന്നാണിത്. 1983ൽ മുംബൈ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. പ്രത്യേക സിബിഐ കോടതി ജഡ്ജി എടി വാങ്കഡേയാണ് രാജനെ കുറ്റവിമുക്തനാക്കിയത്.
ടാക്സിയിൽ മദ്യം കടത്തുകയായിരുന്ന ഛോട്ട രാജനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കവെയാണ് പൊലീസിന് നേരെ ആക്രമണം ഉണ്ടായത്. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രണ്ട് പൊലീസുകാരെ കുത്തിയ ശേഷം രാജൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് 2015ൽ ഛോട്ട രാജൻ ഇന്തോനേഷ്യയിൽ നിന്ന് അറസ്‌റ്റിലായതിന് ശേഷം മുംബൈ പോലീസ് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
തുടർന്ന്, സാക്ഷികളില്ലെന്നും കൂടുതൽ തെളിവുകൾ കണ്ടെത്താനായില്ലെന്നും ചൂണ്ടിക്കാട്ടി കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഹരജി നൽകുകയാണ് സിബിഐ ചെയ്‌തത്. എന്നാൽ, ഹരജി തള്ളിയ കോടതി വിചാരണ തുടരാൻ ആവശ്യപ്പെട്ടു. തിരക്കുള്ള രാജവാഡി ആശുപത്രിക്ക് സമീപം നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു സാക്ഷിയെ പോലും കോടതിയിൽ എത്തിക്കാൻ ആയില്ലെന്ന് രാജന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്നാണ് കോടതിവിധി.
Read also: അവർ വഞ്ചകർ; ത്രിപുരയിലെ വിഎച്ച്പി ആക്രമണത്തിൽ രാഹുൽഗാന്ധി