കണ്ണൂർ: കരിക്കോട്ടക്കരി മാവോയിസ്‌റ്റ് കേസ് ഭീകരവിരുദ്ധ സേനക്ക് കൈമാറാൻ ഉത്തരവ്. 2017 മാർച്ച് 20ന് രജിസ്‌റ്റർ ചെയ്‌ത കേസാണ് എടിഎസിനു കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്. ഡിജിപി അനിൽകാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാവോയിസ്‌റ്റ് നേതാവ് കൃഷ്‌ണമൂർത്തി പ്രതിയായ കേസിലാണ് നടപടി.
നിലവിൽ കണ്ണൂർ ലോക്കൽ പോലീസ് അന്വേഷിക്കുന്ന കേസാണ് എടിഎസിനു കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ എടിഎസ് ഇയാളെ കസ്‌റ്റഡിയിൽ എടുക്കും.
കർണാടകയിൽ 50 കേസുകളിൽ പ്രതിയാണ് കൃഷ്‌ണമൂർത്തി. ഇതിൽ മൂന്നെണ്ണം കൊലപാതകവും ഏഴെണ്ണം വധശ്രമവുമാണ്. കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്‌ഥാനങ്ങളിലെ മാവോയിസ്‌റ്റ് ആക്രമണങ്ങളുടെ സൂത്രധാരൻ കൃഷ്‌ണമൂർത്തി ആയിരുന്നു എന്നാണ് വിവരം.
ഇന്നലെയാണ് കൃഷ്‌ണമൂർത്തിയെ കേരളാ പോലീസ് പിടികൂടിയത്. നിലമ്പൂർ-വയനാട് വഴിയിൽ കർണാടകയോട് ചേർന്നുകിടക്കുന്ന സ്‌ഥലത്തു വച്ചാണ് കേരളാ പോലീസും തണ്ടർബോൾട്ടും ചേർന്ന് ഇയാളെ പിടികൂടിയത്. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ തിരയുന്നയാളെ ജീവനോടെ പിടികൂടാനായത് നേട്ടമായാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ 4 വർഷത്തോളമായി സംസ്‌ഥാനങ്ങൾ ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. എൻഐഎയും ഐബിയും ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. മാവോയിസ്‌റ്റ് വനിതാ നേതാവ് സാവിത്രിയുടെ അറസ്‌റ്റും രേഖപ്പെടുത്തി. കേരളം അടക്കം പശ്‌ചിമഘട്ട സംസ്‌ഥാനങ്ങളുടെ ചുമതലയുള്ള ആളായിരുന്നു ബിജെ കൃഷ്‌ണമൂർത്തി.
Most Read: പന്തീരാങ്കാവ് യുഎപിഎ കേസ്; സിപിഎം ഏരിയാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം