കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 85 പേർ കൂടി ആശുപത്രി വിട്ടു. പരിക്ക് പൂർണമായും ഭേദമായവരാണ് വീടുകളിലേക്ക് തിരിച്ചുപോയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വർത്താകുറിപ്പിലൂടെ ഇന്നലെ അറിയിച്ചു .
യാത്രക്കാരുടെ ബാഗേജ് ഉൾപ്പെടെയുള്ള വസ്തുക്കൾ കൈമാറാനുള്ള നടപടികൾ ആരംഭിച്ചതായും അവർ പറഞ്ഞു. ഇതിന്റെ ഭാഗമായി സേവനദാതാക്കളായ കെന്യോൺ ഇന്റർനാഷണലിന്റെ പ്രതിനിധികൾ തിങ്കളാഴ്ച കോഴിക്കോട് എത്തുകയും ലഗേജുകൾ വേർതിരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തതായി എയർഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കി . യുഎസ് ആസ്ഥാനമായുള്ള കമ്പനി എയർഇന്ത്യയുടെ സഹായത്തോടെയാണ് ഒരുക്കങ്ങൾ നടത്തുന്നത്. യാത്രക്കാരുടെ എല്ലാ ബാഗേജുകൾ ഉൾപ്പെടെയുള്ള വസ്തുക്കളും ഉടനെ തന്നെ കൈമാറുമെന്നും, സാനിറ്റൈസേഷനും മറ്റ് ശുചീകരണപ്രവർത്തികളും ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും അവർ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിപ്പൂരിൽ എയർഇന്ത്യ എക്സ്പ്രസ്സ് വിമാനം ലാൻഡിംഗിനിടെ അപകടത്തിൽപെട്ടത്. പൈലറ്റ് ഉൾപ്പെടെ 18 പേർ മരിക്കുകയും നൂറിലധികം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ കേന്ദ്രവ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോയ്ക്കാണ് (എഎഐബി) അന്വേഷണ ചുമതല.