ബെംഗളൂര് : രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു വ്യക്‌തി ആരെ കല്യാണം കഴിക്കണം എന്ന് തീരുമാനിക്കുന്നത് അയാളുടെ മൗലികാവകാശമാണെന്ന് വ്യക്‌തമാക്കി കര്‍ണാടക ഹൈക്കോടതി. ജസ്‍റ്റിസ് എസ് സുജാത, ജസ്‌റ്റിസ് സചിന്‍ ശങ്കര്‍ മഗദും എന്നിവര്‍ ചേര്‍ന്നാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇക്കാര്യം നേരത്തെ തന്നെ ഡെല്‍ഹി, അലഹബാദ് ഹൈക്കോടതികള്‍ വ്യക്‌തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയും ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിച്ചത്.
ബെംഗളുരുവില്‍ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന രണ്ട് പേരുടെ കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്. തന്റെ കൂടെ ജോലി ചെയ്യുന്ന രമ്യ എന്ന യുവതിയെ വീട്ടുകാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് കാട്ടി വാജിദ് ഖാന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് നവംബര്‍ 27 ആം തീയതി രമ്യയെയും കുടുംബത്തെയും, വാജിദ് ഖാനെയും കുടുംബത്തെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടർന്ന് രമ്യ കോടതിയില്‍ വച്ച് വാജിദ് ഖാനെ വിവാഹം ചെയ്യാനാണ് താല്‍പര്യമെന്നും, അതിന് വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നും തുറന്നു പറഞ്ഞു. അതിനോട് പ്രതികരിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
വിവാഹം കഴിക്കുകയെന്നത് രണ്ട് വ്യക്‌തികള്‍ തമ്മിലുള്ള വ്യക്‌തിപരവും സ്വതന്ത്രവുമായ കാര്യമാണെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശം ഇല്ലെന്നും കോടതി വ്യക്‌തമാക്കി. കൂടാതെ ജീവിതത്തെ കുറിച്ചുള്ള നിര്‍ണായക തീരുമാനമെടുക്കാന്‍ പ്രാപ്‌തിയുള്ളവരാണ് അവരെന്നും അത് അവരുടെ മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Read also : അഴിമതി ആരോപണം; ചെമ്പൂച്ചിറ സർക്കാർ സ്‌കൂളിൽ കിഫ്‌ബി ഉദ്യോഗസ്‌ഥർ പരിശോധന നടത്തി