തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. സിപിഎം ഭരണസമിതിയുള്ള കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം ഇഴയുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് സംഘം നടപടികളിലേക്ക് കടക്കുന്നത്. ചോദ്യം ചെയ്യലിന് തൃശൂര്‍ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഇന്ന് ഹാജരാകാന്‍ മൂന്ന് ഭരണസമിതി അംഗങ്ങള്‍ക്ക് നിർദ്ദേശം നല്‍കി.
വായ്‌പ അനുവദിച്ചതിലെ അപാകതകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. ബാങ്കുമായി ബന്ധപ്പെട്ട് കോടികളുടെ വായ്‌പാ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. എസ്‌പി സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം. ബാങ്ക് ഉദ്യോഗസ്‌ഥരായ പ്രതികളോടും ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിരോധത്തിലായ സിപിഎം വിഷയത്തില്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടലിന് നിർദ്ദേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പുകാര്‍ക്ക് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പിന്തുണ കിട്ടില്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം എന്നാണ് പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി സഹകരണ ബാങ്കുകളെക്കുറിച്ച് ഉയരുന്ന എല്ലാപരാതികളിലും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് നിലപാടെടുത്തു.
ബാങ്ക് തട്ടിപ്പിന്റെ ഗൗരവം സംസ്‌ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ തൃശൂർ ജില്ലാ ഘടകത്തിന് വീഴ്‌ച സംഭവിച്ചുവെന്ന വിലയിരുത്തലാണ് സെക്രട്ടറിയേറ്റിൽ ഉണ്ടായതെന്നാണ് റിപ്പോർട്.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പരിശോധന ആരംഭിച്ചു. സിഎംഎം ട്രെയ്‌ഡേഴ്‌സിലും തേക്കടി റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡിലും കഴിഞ്ഞ ദിവസം പരിശോധന നടത്തി. റിസോര്‍ട് നിര്‍മാണത്തിന് ചിലവഴിച്ചത് 22 കോടിയോളം രൂപയാണെന്നാണ് കണ്ടെത്തല്‍.
റിസോര്‍ട്ടിന് പെര്‍മിറ്റ് ലഭിച്ചത് ബിജോയുടെയും ബിജു കരീമിന്റെയും പേരിലാണെന്ന് ഇഡി കണ്ടെത്തി. സിഎംഎം ട്രെഡേഴ്‌സിലൂടെ കോടികള്‍ വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ബിനാമി സ്‌ഥാപനങ്ങളിലും ഇഡി പരിശോധന നടത്തും.
Most Read: പെഗാസസ്; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹരജി