കാസർഗോഡ്: സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നതായി പരാതി. മഹാരാഷ്‌ട്ര സ്വദേശി രാഹുൽ മഹാദേവ് ജാബിറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപയാണ് കവർച്ച നടത്തിയത്. തലപ്പാടി ദേശീയ പാതയിലെ മൊഗ്രാൽപുത്തൂരിലാണ് സംഭവം. മഹാരാഷ്‌ട്ര-കർണാടക അതിർത്തിയിലാണ് ഇയാൾ താമസിക്കുന്നത്.
ജ്വല്ലറികളിൽ നിന്ന് പഴയ സ്വർണം വാങ്ങുന്ന ഏജന്റാണ് ഇദ്ദേഹം. ഇദ്ദേഹം കാറിൽ സഞ്ചരിക്കവേ മൊഗ്രാൽപുത്തൂർ കടവത്തുവെച്ച് മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ഏജന്റിന്റെ കാർ പയ്യന്നൂർ കാങ്കോൽ കരിങ്കുഴി എന്ന സ്‌ഥലത്തെത്തിച്ചാണ് പണം മോഷ്‌ടിച്ചത്. കാറിന്റെ സീറ്റുകൾ കുത്തിക്കീറിയ നിലയിലായിരുന്നു.
സംഭവത്തിൽ കാസർഗോഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, തലശേരി രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ നിഗമനം. കാറിന്റെ നമ്പർ നാട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്.