എറണാകുളം: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച്. ആലുവയിലുള്ള പത്‌മസരോവരം വീട്ടിൽ എത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്‌തത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ ചോദ്യം ചെയ്യലിനായി കാവ്യയുടെ വീട്ടിൽ എത്തിയ അന്വേഷണ സംഘം വൈകുന്നേരം 4.45ഓടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്.
നടിയെ ആക്രമിച്ച കേസിലും, ഒപ്പം തന്നെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും കാവ്യയെ ചോദ്യം ചെയ്‌തതായി എസ്‌പി മോഹനചന്ദ്രൻ വ്യക്‌തമാക്കി. കൂടാതെ നാളെ ചോദ്യം ചെയ്യൽ ഉണ്ടായേക്കില്ലെന്നാണ് സൂചന. ചോദ്യം ചെയ്യലിന് കാവ്യ ഹാജരാവാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് വീട്ടിലെത്തിയത്. ചോദ്യം ചെയ്യല്‍ ഇനിയും നീട്ടിക്കൊണ്ട് പോവുന്നത് ഉചിതമല്ലെന്ന നിഗമനത്തിൽ അന്വേഷണ സംഘം വീട്ടിലെത്തി ചോദ്യം ചെയ്യുകയായിരുന്നു.
നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും ഹാജരാകാഞ്ഞതിനെ തുടർന്നാണ് പത്‌മസരോവരത്തിൽ എത്തി ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. 2017ല്‍ കേസിന്റെ ആദ്യ ഘട്ടത്തില്‍ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 4 മാസമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം കേസിലെ നിര്‍ണായക വിവരങ്ങള്‍ കാവ്യക്കറിയാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
Read also: അടുത്ത മൂന്ന് മണിക്കൂറിൽ ശക്‌തമായ മഴ; സംസ്‌ഥാനത്ത് 8 ജില്ലകളിൽ മഴ കനക്കും