തിരുവനന്തപുരം: കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വിലയിരുത്തി. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേയുടെ 73 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2022 മെയില്‍ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
തലസ്‌ഥാന നഗരത്തിലെ പ്രധാന പദ്ധതിയായാണ് പൊതുമരാമത്ത് വകുപ്പ് ഈ എലിവേറ്റഡ് ഹൈവേയെ കാണുന്നുതെന്നും, സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഒരു സമയപരിധി നിശ്‌ചയിക്കുകയും അതിനനുസരിച്ച് പ്രവൃത്തികള്‍ വിലയിരുത്തുകയും ചെയ്‌തിരുന്നു.
എല്ലാ മാസവും യോഗം നടത്തണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം എന്‍എച്ച്എഐ പരിഗണിച്ചിട്ടുണ്ട്. എന്‍എച്ച്എഐയുടെ റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സഹായം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടം മുതല്‍ 2.71 കിലോമീറ്ററിലാണ് എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം നടക്കുന്നത്. നിലവില്‍ 1.6 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി. കഴക്കൂട്ടം മുതല്‍ മിഷന്‍ ഹോസ്‌പിറ്റല്‍ വരെയുള്ള ഭാഗത്തെ പിയര്‍ ക്യാപ്പുകളും ഗര്‍ഡറുകളും സ്‌ഥാപിക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 200 കോടി രൂപയോളം ചെലവിട്ട് നിര്‍മിക്കുന്ന പദ്ധതിയില്‍ മൂന്ന് അണ്ടര്‍ പാസുകളുമുണ്ട്. 250ഓളം തൊഴിലാളികളാണ് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
Read Also: ജുഡീഷ്യറിയുടെ അടിസ്‌ഥാന സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്