മുംബൈ: ജുഡീഷ്യറിയുടെ അടിസ്‌ഥാന സൗകര്യങ്ങളെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു വേദിയിലിരിക്കെയാണ് ചീഫ് ജസ്‌റ്റിസ് ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയത്.
കോടതിയുടെ അടിസ്‌ഥാന സൗകര്യങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ദേശീയ ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അതോറിറ്റി രൂപീകരിക്കാനുള്ള നിര്‍ദ്ദേശം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പരിഗണിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് നിയമ മന്ത്രിയോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ കോടതികള്‍ക്കായുള്ള ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എല്ലായ്‌പ്പോഴും വൈകിയുണ്ടാകുന്ന ചിന്തയാണ്. ഈ മാനസികാവസ്‌ഥ കാരണമാണ് ഇന്ത്യയിലെ കോടതികള്‍ ഇപ്പോഴും ജീര്‍ണിച്ച ഘടനകളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് കോടതികള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാൻ ബുദ്ധിമുട്ടാകുന്നു; അദ്ദേഹം ചൂണ്ടിക്കാട്ടി.
ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറിനെ കുറിച്ചുള്ള നിര്‍ദ്ദേശം താന്‍ കേന്ദ്ര നിയമ മന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഈ വിഷയത്തിൽ അനുകൂലമായ പ്രതികരണം പ്രതീക്ഷിക്കുന്നതായും, നിയമമന്ത്രി നടപടികള്‍ വേഗത്തിലാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര ഹൈക്കോടതിയില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പങ്കെടുത്തിരുന്നു.
Read Also: ബിഹാറിൽ മഹാസഖ്യത്തിൽ നിന്ന് കോൺഗ്രസ് പിൻമാറി; ഇനി ഒറ്റയ്‌ക്ക് മൽസരിക്കും