തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വേഗത്തിലാക്കാൻ പോലീസ്. കേസുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തിനുള്ളിൽ കയറി തെളിവുകൾ ശേഖരിക്കാൻ അനുവാദം തേടി പോലീസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. പരാതിക്കാരും ആരോപണ വിധേയരുമായ എംഎൽഎമാരുടെയും വാച്ച് ആൻഡ് വാർഡ് ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥരുടെ മൊഴിയെടുക്കാനും അനുമതി തേടിയിട്ടുണ്ട്.
പോലീസിന് അനുമതി നൽകുന്നതിൽ നാളെ സ്‌പീക്കറുമായി കൂടിയാലോചിച്ച ശേഷം നിയമസഭാ സെക്രട്ടറി അന്തിമ തീരുമാനം എടുക്കും. അതേസമയം, തുടർച്ചയായുള്ള സഭാ സ്‌തംഭനം ഒഴിവാക്കുന്നതിന്റെ ഭാഗമായി നാളെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയേക്കും. എന്നാൽ, അടിയന്തിര പ്രമേയം തുടർച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടു വീഴ്‌ചക്കും തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം.
അതുകൊണ്ടുതന്നെ ചർച്ച സമവായം അല്ലെങ്കിൽ നാളെയും സഭ സുഗമമായി നടക്കാനിടയില്ല. അതിനിടെ, സഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെ, നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംഘർഷം ലഘൂകരിക്കാൻ പാർലമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്‌ണൻ വിഡി സതീശനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കണ്ടിരുന്നു. ധനകാര്യ ബില്ലും ഏതാനും നിയമനിർമാണങ്ങളും പാസാക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്ന് മന്ത്രി പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടതായാണ് വിവരം.
എന്നാൽ, അടിയന്തിര പ്രമേയ നോട്ടീസുകൾ തുടർച്ചയായി നിഷേധിക്കുന്ന രീതി പുനഃപരിശോധിക്കണമെന്ന് വിഡി സതീശൻ മന്ത്രി രാധാകൃഷ്‌ണനോട് ആവശ്യപ്പെട്ടു. കൂടാതെ, സ്‍പീക്കറുടെ ഓഫിസ് ഉപരോധത്തിന്റെ പേരിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Most Read: കർഷകർ വീണ്ടും സമരമുഖത്തേക്ക്; 20ന് ഡെൽഹിയിൽ ആയിരങ്ങൾ ഒത്തുചേരും