കോട്ടയം: കേരളാ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എംഎല്‍എയുമായ സി.എഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമാണ് അദ്ദേഹം. 1956 ലാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്. വിമോചനസമരത്തിലും പങ്കെടുത്തിരുന്നു. 1964 ൽ കേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ മുതൽ അദ്ദേഹം രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. ദീർഘ കാലം കോൺഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറൽ സെക്രട്ടറിയുമായിരുന്നു. 1980 ൽ എംഎൽഎ ആകും വരെ പതിനെട്ട് വർഷ കാലത്തോളം അദ്ദേഹം അധ്യാപകനായിരുന്നു. ചമ്പക്കുളം സെന്റ് മേരീസ് സ്‌കൂളിലും ചങ്ങനാശ്ശേരി എസ്ബി സ്‌കൂളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു.
1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയില്‍ നിന്നാണ് നിയമസഭയില്‍ എത്തിയത്. 43 വര്‍ഷം എംഎല്‍എയായി തുടര്‍ന്നു. 1980 മുതൽ 2016 വരെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജയം നേടിയിരുന്നു. ഒൻപത് തവണയാണ് ചങ്ങനാശ്ശേരിയിൽ നിന്ന് അദ്ദേഹം നിയമസഭയിൽ എത്തിയത്. ആധുനിക ചങ്ങനാശ്ശേരിയുടെ മുഖ്യ ശിൽപി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
എ.കെ ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രി സഭകളിലെ അംഗമായിരുന്നു. കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2001 ലെ എ.കെ ആന്റണി മന്ത്രി സഭയിലും രജിസ്‌ട്രേഷൻ, ഗ്രാമ വികസനം, ഖാദി വകുപ്പുകളുടെ മന്ത്രി സ്ഥാനവും വഹിച്ചിരുന്നു.
ഭാര്യ: കുഞ്ഞമ്മ, മക്കൾ: സൈജു, സിനി, അനു