തിരുവനന്തപുരം: ചങ്ങനാശ്ശേരി എംഎൽഎ സി.എഫ് തോമസിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാല് പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം നാടിൻറെ വികസനത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാനും സി.എഫ് തയാറായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവ് സി.എഫ് തോമസിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. നാലു പതിറ്റാണ്ടായി…
Posted by Pinarayi Vijayan on Saturday, 26 September 2020
പൊതുപ്രവർത്തനങ്ങളിൽ ധാർമിക മൂല്യത്തിന് വലിയ വില കൊടുക്കുന്ന വ്യക്തിത്വം ആയിരുന്നു സി.എഫിന്റേത് എന്നും പതിറ്റാണ്ടുകളായി അദ്ദേഹവുമായി ബന്ധം പുലർത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിലെന്ന പോലെ പെരുമാറ്റത്തിലും മാന്യനായിരുന്നു സി.എഫ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.എഫിന്റെ വേർപാടിൽ അനുശോചിച്ചു. കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തനായ തേരാളി എന്നാണ് അദ്ദേഹത്തെ ചെന്നിത്തല വിശേഷിപ്പിച്ചത്. സാധാരണക്കാരുടേയും ജനങ്ങളുടേയും ഇടയില്‍ പ്രവര്‍ത്തിച്ച സി.എഫ്.സര്‍ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Related News: കേരളാ കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസ് അന്തരിച്ചു
രാഷ്ട്രീയ രംഗത്തെ നിറഞ്ഞ സാന്നിധ്യമായ, സൗമ്യനായ പ്രിയ നേതാവിന്റെ ഓർമ്മകൾ പങ്ക് വെച്ചുകൊണ്ട് കോൺഗ്രസിന്റെയും മറ്റ് പാർട്ടികളുടെയും നേതാക്കൾ രംഗത്തെത്തിയിരുന്നു.