കോട്ടയം: കേരളാ കോൺഗ്രസ് എം സ്‌റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും. സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കേരള കോണ്‍ഗ്രസ് എം സ്‌റ്റിയറിങ് കമ്മിറ്റി ചേരുന്നത്. എന്നാല്‍ കെഎം മാണിക്കെതിരായ സംസ്‌ഥാന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രീം കോടതിയിലെ പരാമര്‍ശവും യോഗത്തിൽ ചര്‍ച്ചയാകും. പാര്‍ട്ടിയിലെ നല്ലൊരു ശതമാനം നേതാക്കള്‍ക്കും സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അതൃപ്‌തിയുള്ള സാഹചര്യത്തില്‍ യോഗത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനമുയരാനാണ് സാധ്യത.
നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി പരിഗണിക്കവെയാണ് അഭിഭാഷകന്റെ വിവാദ പരാമര്‍ശം. കെഎം മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് ആണ് സുപ്രീം കോടതിയില്‍ സംസ്‌ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞത്. രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കെഎം മാണിയെക്കുറിച്ച് നിരുത്തരവാദപരമായാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞതെന്നാണ് വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അഭിപ്രായം.
വിഷയത്തില്‍ ജോസ് കെ മാണി സിപിഎം നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂടാതെ,അഭിഭാഷകനോട് അടിയന്തരമായി സര്‍ക്കാര്‍ വിശദീകരണം തേടണമെന്നും കോടതിയിലെ നിലപാട് പിന്‍വലിക്കണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്‌റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
അഭിഭാഷകന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാക്കളായ വിഡി സതീശനും പിജെ ജോസഫും ജോസ് കെ മാണിയെ പരിഹസിച്ചതോടെയാണ് തുടക്കത്തില്‍ മൗനം പാലിച്ച കേരള കോണ്‍ഗ്രസ് നേതൃത്വം വിഷയത്തിൽ പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്.
Most Read: കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന് അന്വേഷണ സംഘം വീണ്ടും നോട്ടീസയക്കും