തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകും. ഇന്ന് തൃശൂരിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് അറിയിച്ചിരുന്നു. മുൻകൂട്ടി നിശ്‌ചയിച്ച പാർട്ടി യോഗങ്ങൾ ഉള്ളതിനാൽ ഇന്ന് തൃശൂരിൽ എത്താൻ കഴിയില്ലെന്നാണ് ഫോണിലൂടെ അറിയിച്ചത്.
എന്നാൽ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അടുത്ത ദിവസങ്ങളിൽ തന്നെ ഹാജരാകാനുള്ള നിർദ്ദേശം നൽകാനാണ് സാധ്യത. കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനം. നിലവിൽ ഈ മാസം പതിമൂന്നാം തീയതി വരെ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് കെ സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
പണവുമായെത്തിയ ധർമരാജനുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിനാണ് സുരേന്ദ്രനെ അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം ആർക്കുവേണ്ടി എത്തിച്ചതാണ് എന്നത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തങ്ങൾക്ക് വേണ്ടി എത്തിച്ച പണമാണിതെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോട്ടിലുള്ളത്.
Read Also: സർക്കാരിന്റേത് നിഷേധാത്‌മക നിലപാട്; ഇന്ന് സംസ്‌ഥാന വ്യാപക കടയടപ്പ് സമരം