തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പേരിൽ കടകൾ അടച്ചിടുന്നതിന് എതിരെ പ്രതിഷേധവുമായി വ്യാപാരികൾ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്‌ത സംസ്‌ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. വ്യാപാരികളോട് സർക്കാർ നിഷേധാത്‌മക നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സമരം.
പ്രാദേശിക കേന്ദ്രങ്ങളിൽ ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണം എന്നതാണ് പ്രധാന ആവശ്യം. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചില്ലെങ്കിൽ അടുത്ത വ്യാഴാഴ്‌ച മുതൽ അനിശ്‌ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. ഇന്ന് കടകൾ അടച്ച് പ്രതിഷേധിക്കുന്നതിന് പുറമെ സെക്രട്ടേറിയേറ്റിന് മുൻപിൽ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും സമിതി അറിയിച്ചു.
അതേസമയം, സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ വർധിപ്പിക്കണോ എന്ന കാര്യം ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. കളക്‌ടർമാരുമായി ചർച്ച നടത്തുന്ന മുഖ്യമന്ത്രി ജില്ലകളിലെ സാഹചര്യം വിലയിരുത്തിയ ശേഷമാകും ഇളവുകൾ തീരുമാനിക്കുക.
ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കില്ല. ഇപ്പോഴത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ചയോ അതിലധികമോ നീളാനാണ് സാധ്യത. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങൾ തീരുമാനിക്കാൻ ഉള്ള ടിപിആർ പരിധി 15 ആക്കി കുറച്ചേക്കും. ഇതോടെ കൂടുതൽ മേഖലകൾ ട്രിപ്പിൾ ലോക്ക്ഡൗൺ ആകും.
മെയ് എട്ടാം തീയതി മുതല്‍ സംസ്‌ഥാനത്ത് നിലവില്‍വന്ന നിയന്ത്രണങ്ങളാണ് ഏറിയും കുറഞ്ഞും രണ്ട് മാസമാകുമ്പോഴും തുടരുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ അതിരൂക്ഷ സാഹചര്യം മാറിയെങ്കിലും പ്രതിദിന കണക്കുകള്‍ പ്രതീക്ഷിക്കുന്ന പോലെ കുറയുന്നില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ടിപിആർ പത്തില്‍ താഴുന്നില്ല.
നിയന്ത്രണങ്ങള്‍ ഈ മാസം അവസാനം വരെ തുടരണമെന്ന അഭിപ്രായമാണ് ആരോഗ്യവകുപ്പും പോലീസും മുന്നോട്ട് വെച്ചിട്ടുള്ളത്. സെപ്റ്റംബര്‍, ഒക്‌ടോബർ മാസത്തില്‍ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗം വരെയും ചെറിയതോതിലെങ്കിലും നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
Most Read: സിപിഎം സംസ്‌ഥാന നേതൃ യോഗങ്ങൾക്ക് ഇന്ന് തുടക്കമാവും