കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്‌ഥാന അധ്യക്ഷനും മലബാറിലെ പ്രമുഖ വ്യാപാരിയുമായ ടി നസ്‌റുദ്ദീന് ആദരപൂർവം വിടനൽകി കേരളത്തിന്റെ വ്യാപാരലോകം. ഇന്നലെ രാതി 10 മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച ടി നസ്‌റുദ്ദീന് ആദരമർപ്പിച്ച് സംസ്‌ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സരയുടെ അധ്യക്ഷതയിൽ അനുശോചന സമ്മേളനം നടന്നു.
കോഴിക്കോട് ടൗൺഹാളിൽ നടന്ന പരിപാടിയിൽ കോഴിക്കോട് എംപി എംകെ രാഘവൻ, കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്, എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ ഉൾപ്പടെ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്ത് നിന്ന് നൂറുകണക്കിന് പ്രമുഖർ പങ്കെടുത്തു.
80-90 കാലഘട്ടം വരെ വ്യാപാരികളുടെ കടയിൽകയറി പിടിച്ചുപറി നടത്തിയിരുന്ന സെയ്ൽ ടാക്‌സ് ഉദ്യോഗസ്‌ഥ വിഭാഗത്തെ വിറപ്പിച്ച ടി നസ്‌റുദ്ദീനെ അനുശോചന സമ്മേളനത്തിൽ സംസാരിച്ച വിവിധ നേതാക്കൾ അനുസ്‌മരിച്ചു. നിയമവിരുദ്ധമായും മനുഷ്യത്വ വിരുദ്ധമായും പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്‌ഥ വിഭാഗത്തെ നിലക്ക് നിറുത്തി, വ്യപാരികൾക്ക് അഭിമാനമുള്ള ഒരു അസ്‌ഥിത്വം ഉണ്ടാക്കി നൽകാൻ നിരന്തരം പ്രവർത്തിച്ച നസ്‌റുദ്ദീനെ സമ്മേളനത്തിൽ സംസാരിച്ച മിക്കവരും സ്‌മരിച്ചു.
വ്യത്യസ്‌ത സ്വഭാവവും സംസ്‌കാരവുമുള്ള അസംഘടിതരായിരുന്ന ചെറുതും വലുതുമായ കേരളത്തിലെ ഒട്ടുമിക്ക വ്യാപരികളെയും ഒരേ ചരടിൽ കോർത്ത് സംഘടിതരാക്കി മൂന്നു ദശാബ്‌ദക്കാലം ഒരു സംഘടനയെ തലപ്പത്തിരുന്ന് നയിക്കുക എന്നത് ഇമാജിൻ ചെയ്യാൻ പോലും പറ്റാത്തകാര്യമാണ്. അത് സാധിച്ചെടുത്തു എന്നുമാത്രമല്ല, സംഘടിപ്പിച്ച ഈ വ്യാപാരി സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി മൂന്നു മൂന്നര പതിറ്റാണ്ട് നിരന്തരം പോരാടിയ ശക്‌തനായ നേതാവായിരുന്നു ടി നസ്‌റുദ്ദീനെന്ന് അനുശോചന സമ്മേളനത്തിൽ സംസാരിച്ച എംകെ രാഘവൻ എംപി പറഞ്ഞു.
ഇദ്ദേഹം മരണപ്പെട്ട സമയത്ത് വന്ന വാർത്തകൾ അനുസരിച്ച്, സംസ്‌ഥാന വ്യാപകമായി കടകൾ അടച്ച് ആദരം സമർപ്പിക്കുക എന്നതായിരുന്നു സംഘടനാ തലത്തിലെ അനൗദ്യോഗിക തീരുമാനം. എന്നാൽ, ഈ തീരുമാനം സംഘടന ഔദ്യോഗികമായി അടിച്ചേൽപിക്കാൻ ശ്രമിക്കാതെ മാതൃക തീർക്കുകയാണ് ഉണ്ടായത്. എങ്കിലും, ജില്ലയിലെ നഗര-ഗ്രാമ പ്രദേശങ്ങളിലെ ഒട്ടുമിക്ക സ്‌ഥാപനങ്ങളും ആദരസൂചകമായി അടച്ചിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ടി നസ്‌റുദ്ദീന്റെ അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി വൃക്കസംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു ഇദ്ദേഹം. നടക്കാവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ അന്ത്യാഞ്‌ജലി അർപ്പിച്ചു. ഇന്ന് വൈകീട്ട് 5 മണിയോടെ കോഴിക്കോട് കണ്ണംപറമ്പ് ജുമഅത്ത് പള്ളി ഖബർസ്‌ഥാനില്‍ വെച്ചാണ് ഖബറടക്കം നടന്നത്.
Read Also: ട്രയല്‍ റണ്ണിനൊരുങ്ങി പേട്ട- എസ്എന്‍ ജംഗ്ഷന്‍ മെട്രൊ റെയില്‍പാത