കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്‌ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസ്‌റുദ്ദീന്റെ മരണത്തിൽ ആദര സൂചകമായി ഇന്ന് വ്യാപാര സ്‌ഥാപനങ്ങൾ അടച്ചിടുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. സംസ്‌ഥാന വ്യാപകമായാണ് കടകൾ അടക്കുക.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തിന് ചികിൽസയിൽ തുടരവേയാണ് ഹൃദയാഘാതം മൂലമുള്ള മരണം സംഭവിച്ചത്. ഖബറടക്കം നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്‌ഥാനില്‍ നടക്കുമെന്നും സംഘടനാ പ്രതിനിധികൾ അറിയിച്ചു.
1991 മുതൽ സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ടാണ് ടി നസ്‌റുദ്ദീൻ. ഭാരത വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്റേഷൻ കമ്മിറ്റി അംഗം, വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ, കേരള മർക്കന്റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആന്റ് കോമേഴ്ഷ്യൽ എസ്‌റ്റാബ്‌ളിഷ്‌മെന്റ് ക്ഷേമനിധി ബോർഡ് അംഗം എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1944 ഡിസംബർ 25ന് കോഴിക്കോട് കൂടാരപ്പുരയിൽ ടികെ മുഹമ്മദിന്റെയും അസ്‌മാബിയുടെയും ആറാമത്തെ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്‌ലാം എൽപി സ്‌കൂൾ, മലബാർ ക്രിസ്‌ത്യൻ കോളജ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠനം നടത്തിയ ഇദ്ദേഹം മിഠായിത്തെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്‌സിലൂടെയാണ് വ്യാപാര രംഗത്ത് ചുവടുറപ്പിച്ചത്.
ഭാര്യ: ജുബൈരിയ, മക്കൾ: മൻസൂർ, എൻമോസ് (ഇരുവരും ബിസിനസ്), അഷ്‌റ, അയ്‌ന. മരുമക്കൾ: പുനത്തിൽ ആസിഫ്, നിസാമുദ്ദീൻ, ലൗസിന, റോഷ്‌ന എന്നിവരാണ്. ഡോ. ഖാലിദ്, ഡോ. മുസ്‌തഫ, ഹാഷിം, അൻവർ, മുംതാസ്, പരേതരായ അസീസ്, സുബൈർ, മജീദ് എന്നിവർ സഹോദരങ്ങളാണ്. നസ്‌റുദ്ദീന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പു മന്ത്രി പി രാജീവും പ്രതിപക്ഷനേതാവും അനുശോചിച്ചു.
Most Read: യുപി കശ്‌മീരായി മാറിയേക്കുമെന്ന് യോഗി ആദിത്യനാഥ്; മറുപടിയുമായി ഒമർ അബ്‌ദുള്ള