ശ്രീനഗർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിൽ മറുപടിയുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള. ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തപസ്യക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളവും ബംഗാളും കശ്‌മീരും പോലെ ആകാന്‍ അധിക സമയം വേണ്ടി വരില്ലെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്‌താവനക്കാണ് ഒമർ അബ്‌ദുള്ള മറുപടി നൽകിയത്.
ജമ്മു കശ്‌മീരിൽ ദാരിദ്ര്യം കുറവാണ്, മെച്ചപ്പെട്ട മാനവ വികസന സൂചികകൾ, കുറ്റകൃത്യങ്ങൾ കുറവ്, യുപിയിൽ ഉള്ളതിനേക്കാൾ മികച്ച ജീവിത നിലവാരം എന്നിവ ജമ്മു കശ്‌മീരിന്റെ നേട്ടങ്ങളാണ്. കഴിഞ്ഞ 3-4 വർഷമായി ഞങ്ങൾക്ക് ഇല്ലാത്തത് നല്ല ഭരണമാണ്, പക്ഷേ അത് ഒരു താൽക്കാലിക പ്രതിഭാസമാണ്,”- അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു.
ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഇന്ന് ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് യോഗി ആദിത്യനാഥ് വിവാദ പരാമർശം നടത്തിയത്. ഒരു തെറ്റുപറ്റിയാല്‍ കേരളമോ കശ്‌മീരോ ബംഗാളോ പോലെയാകും ഉത്തർപ്രദേശ് എന്നാണ് യോഗിയുടെ പരാമർശം. യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
വോട്ട് ബിജെപിക്ക് ചെയ്യണമെന്നും പിഴവ് പറ്റരുതെന്നും യോഗി ആദിത്യനാഥ് പറയുന്നു. നിങ്ങളുടെ വോട്ടാണ് യുപിയുടെ ഭാവി തീരുമാനിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്‌ത കാര്യങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലനമാകണം വോട്ട്. വരാനുള്ള വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് ഭീതിയില്ലാതെ കഴിയാനുള്ള ഒന്നാകട്ടെ ഇത്തവണത്തെ വോട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
തന്റെ ഹൃദയത്തില്‍ തൊട്ട് ചില വിഷയങ്ങളാണ് വിശദീകരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ വീഡിയോ ആരംഭിക്കുന്നത്. അഞ്ച് വര്‍ഷത്തെ തന്റെ ഭരണകാലത്ത് അതിശയകരമായ സംഭവങ്ങളാണ് യുപിയില്‍ നടന്നതെന്ന് യോഗി ചൂണ്ടിക്കാണിക്കുന്നു.
ശ്രദ്ധയോടെ വോട്ടെടുപ്പില്‍ പങ്കുകൊള്ളേണ്ടതിന്റെ ആവശ്യകത വിവരിക്കവെയാണ് വോട്ട് രേഖപ്പെടുത്തുന്നതില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ച് വര്‍ഷം കൊണ്ട് സംസ്‌ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാവുമെന്ന യോഗിയുടെ അവകാശവാദം. ഭയമില്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് നിങ്ങൾ എനിക്ക് നൽകുന്ന വോട്ടിലൂടെ ചെയ്യുന്നതെന്നും യോഗി പറഞ്ഞു.
Most Read: ശ്വാസകോശ അർബുദം; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ