തിരുവനന്തപുരം: സ്‌റ്റുഡന്റ് പോലീസിൽ മതപരമായ വസ്‍ത്രങ്ങൾ അനുവദിക്കില്ലെന്ന നിലപാടുമായി സംസ്‌ഥാന സർക്കാർ. മതപരമായ വസ്‍ത്രങ്ങൾ അനുവദിക്കുന്നതിലൂടെ സേനയുടെ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്.
കേരള പോലീസിന് കീഴിലുള്ള സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം ആണ് വേഷമെന്നും, ഇതിൽ മതപരമായ ഒരു ചിന്ഹങ്ങളും ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നും സർക്കാർ വ്യക്‌തമാക്കി. ഹിജാബ് അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകുകയും ചെയ്‌തു. ഇതിന് മറുപടിയായാണ് ഇപ്പോൾ സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്.
കേരളാ പോലീസിൽ മതഭേദമന്യേ എല്ലാ ഉദ്യോഗസ്‌ഥരും ഒരേ യൂണിഫോമാണ് ധരിക്കുന്നത്. അവിടെ മതപരമായ ഒരു ചിന്ഹങ്ങളും അനുവദനീയമല്ല. അതേ സംവിധാനം തന്നെയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റും പിന്തുടരുന്നത്. എൻസിസി, സ്‌കൗട്ട് കേഡറ്റ് സംവിധാനത്തിലും സമാനമായ രീതിയിൽ ഒരേ യൂണിഫോമാണുള്ളത്. മതപരമായ ചിന്ഹങ്ങൾ അനുവദിക്കാറില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.
Read also: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി