കോഴിക്കോട്: ജില്ലയിലെ എയ്‌ഡഡ് സ്‌കൂളുകളിലെ സ്‌റ്റുഡന്റ് പോലീസ് കെഡറ്റ് (എസ്‌പിസി) പദ്ധതി പ്രതിസന്ധിയിൽ. സർക്കാർ ഫണ്ട് ലഭിക്കാത്തതാണ് കാരണം. ഇതോടെ 2014 മുതൽ എയ്‌ഡഡ് സ്‌കൂളുകളിൽ ആരംഭിച്ച 115 എസ്‌പിസി യൂണിറ്റുകളാണ് ഫണ്ട് ലഭിക്കാതെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഒരു വർഷം ഒരു യൂണിറ്റിന് രണ്ടരലക്ഷത്തോളം രൂപയാണ് സർക്കാർ ഫണ്ടായി അനുവദിക്കുന്നത്.
കെഡറ്റുകളുടെ യൂണിഫോം, ട്രെയിനർമാർക്കുള്ള ഓണറേറിയം, ക്യാമ്പുകൾ നടത്താനുള്ള ഫണ്ട്, ഭക്ഷണച്ചിലവ് തുടങ്ങിയവയ്‌ക്കാണ് ഈ തുക ചിലവഴിക്കുന്നത്. എന്നാൽ, ഫണ്ട് ഇപ്പോൾ നിലച്ചിരിക്കുകയാണ്. 2014 മുതൽ ആരംഭിച്ച എയ്‌ഡഡ് സ്‌കൂളുകളോട് എസ്‌പിസി യൂണിറ്റുകൾക്കായി ആദ്യ രണ്ട് വർഷത്തേക്ക് അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, രണ്ടു വർഷത്തിന് ശേഷം സർക്കാർ ഫണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും നടപ്പിലായില്ലെന്നാണ് പരാതി ഉയരുന്നത്.
നിലവിൽ സ്‌കൂളുകൾ മാനേജ്മെന്റിന്റെയും പിടിഎയുടെയും സഹായത്തോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. പലപ്പോഴും എസ്‌പിസി ചുമതലയുള്ള അധ്യാപകർ തന്നെയാണ് പദ്ധതി നടത്തിപ്പിനായുള്ള ഫണ്ട് കണ്ടെത്തുന്നത്. അതിനിടെ, സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം 167 സ്‌കൂളുകളിൽ കൂടി മുഖ്യമന്ത്രി എസ്‌പിസി യൂണിറ്റുകൾ ഉൽഘാടനം ചെയ്‌തിട്ടുണ്ട്.
Read Also: ഉത്തരാഖണ്ഡിൽ പ്രൈമറി ക്ളാസുകൾ 21 മുതൽ തുറക്കും