ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഈ മാസം 21 മുതൽ സ്‌കൂളുകൾ തുറക്കും. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രൈമറി ക്ളാസുകളാണ് തുറക്കുകയെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ മൂന്ന് മണിക്കൂർ മാത്രമാവും ക്ളാസ്. സ്‌കൂളുകൾ തുറക്കുമെങ്കിലും വിദ്യാർഥികൾക്ക് ഓൺലൈൻ ക്ളാസ് തുടരാനും അനുവാദമുണ്ട്. അതേസമയം സ്‌കൂളിലേക്ക് വിദ്യാർഥികൾ ഭക്ഷണം കൊണ്ടുവരാൻ പാടില്ല.
വിദ്യാർഥികൾ എത്തുന്നതിന് മുൻപ് സ്‌കൂൾ മുഴുവൻ അണുവിമുക്‌തമാക്കണം. ക്ളാസ് റൂമുകൾ, ഓഫിസുകൾ, ലൈബ്രറികൾ, ശൗചാലയങ്ങൾ തുടങ്ങിയവയും അണുനശീകരണം നടത്തി ശുദ്ധമാക്കണം. വിദ്യാർഥികളും അധ്യാപകരും മറ്റ് സ്‌റ്റാഫുകളും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുണ്ടെന്ന് ഉറപ്പാക്കാൻ മുഴുവൻ സ്‌കൂളിലും നോഡൽ ഓഫിസർമാരെ നിയമിക്കും.
കോവിഡ് കേസുകൾ കുറയുന്ന പശ്‌ചാത്തലത്തിൽ ഹരിയാനയും സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 20 മുതൽ ഒന്ന്, രണ്ട്, മൂന്ന് ക്‌ളാസുകളാണ് തുറക്കുക.
രാജ്യത്ത് വിവിധ സംസ്‌ഥാനങ്ങളിൽ വരും ദിവസങ്ങളിൽ സ്‌കൂളുകൾ തുറക്കും. ചിലയിടങ്ങളിൽ നേരത്തെ തന്നെ സ്‌കൂളുകൾ തുറന്നുകഴിഞ്ഞു.
കേരളത്തിൽ നവംബർ ഒന്നു മുതലാണ് സ്‌കൂളുകൾ തുറക്കുക. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ളാസുകളും 10, 12 ക്ളാസുകളുമാണ് നവംബർ ഒന്നു മുതൽ തുടങ്ങുക. എല്ലാ ക്ളാസുകളും നവംബർ 15 മുതൽ ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിട്ടുണ്ട്.
Most Read: തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ജനവിധി തേടാൻ വിജയ്‌യുടെ ആരാധക സംഘടനയും