തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ഭീതി കുറയുന്നു. അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട് മുഴുവൻ ജില്ലകളിൽ നിന്നും പിൻവലിച്ചു. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നേരത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട് നിലനിർത്തിയിരുന്നു. എന്നാൽ കേരളാ തീരത്ത് നിലവിൽ കാര്യമായ മഴമേഘങ്ങൾ ഇല്ലാത്തതിനാലാണ് തീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചത്.
അതേസമയം നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട് ഉണ്ട്. മഴ കുറഞ്ഞതോടെ നദികളിൽ ജലനിരപ്പ് കുറഞ്ഞു. പെരിയാറിലടക്കം ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പ്രളയം കണക്കിലെടുത്ത് റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കൾ സർക്കാർ നടത്തിയിരുന്നു. നിലവിൽ തീവ്ര മഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും, വൈകിട്ടോടെ മഴമേഘങ്ങൾ ശക്‌തമായേക്കാം.
മലയോര പ്രദേശങ്ങളിൽ വൈകിട്ടും രാത്രിയും കൂടുതൽ മഴയ്‌ക്ക് സാധ്യതയുണ്ട്. തീരദേശ മേഖലകളിലും ജാഗ്രത തുടരണം. മറ്റന്നാൾ വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത്. ഇടിമിന്നലിനും ശക്‌തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് ആളുകൾ വിട്ടു നിൽക്കണം.
കല്ലാർകുട്ടി, ഇടുക്കി, കുണ്ടള, ഷോളയാർ, കക്കി, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, പൊൻമുടി. പീച്ചി ഡാമുകളിലാണ് നിലവിൽ റെഡ് അലർട് നിലനിൽക്കുന്നത്. വടക്കൻ കേരളത്തിൽ നിലവിൽ കാര്യമായ മഴയില്ല. എന്നാൽ വയനാട് മേപ്പാടി, പുത്തുമല, മുണ്ടക്കൈ, പൊഴുതന മേഖലകളിൽ ജാഗ്രത തുടരുകയാണ്.
ഇവിടത്തെ ആളുകളെ ആവശ്യമെങ്കിൽ പൂർണമായി മാറ്റിപ്പാർപ്പിക്കാനുളള സജ്‌ജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലകളിലേക്ക് യാത്രാവിലക്കുണ്ട്. കണ്ണൂരിൽ നിന്നുളള 25 അംഗം കേന്ദ്രസംഘം വയനാട്ടിൽ തുടരുകയാണ്. കോഴിക്കോടും മലപ്പുറത്തും മഴ മാറിനിൽക്കുകയാണ്.
National News: ലഖിംപൂര്‍: ‘അന്വേഷണം അനന്തമായി നീട്ടാനാകില്ല’; വിമർശനവുമായി സുപ്രീം കോടതി