ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ മലയാളി യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപുവാണ് (25) കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്. തമിഴ്‌നാട് തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം. മോഷ്‌ടാക്കൾ എന്നാരോപിച്ചാണ് ദീപുവിനെയും അരവിന്ദിനെയും ആൾക്കൂട്ടം മർദിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്.
മോഷ്‌ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം യുവാക്കളെ ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇരുവരെയും തടഞ്ഞുവെക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്‌തു. ആക്രമണത്തിൽ പരിക്കേറ്റ യുവാക്കളെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മഹാത്‌മ ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദീപു മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ ചികിൽസയിലുള്ള അരവിന്ദിന്റെ ആരോഗ്യ സ്‌ഥിതിയിൽ നിലവിൽ പ്രശ്‌നങ്ങൾ ഇല്ലെന്നും അധികൃതർ പറഞ്ഞു.
യുവാക്കൾ മോഷണശ്രമം നടത്തിയോ എന്ന കാര്യം പോലീസ് സ്‌ഥിരീകരിച്ചിട്ടില്ല. അതേസമയം, സംഭവത്തിൽ പോലീസ് ചിലരെ കസ്‌റ്റഡിയിൽ എടുത്തു. എന്തിനാണ് യുവാക്കൾ തിരുച്ചിറപ്പള്ളിയിൽ എത്തിയത് എന്ന കാര്യത്തിലും പോലീസ് വിശദീകരണം നൽകിയിട്ടില്ല.
Read also: തലസ്‌ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആയിരങ്ങൾ പങ്കെടുത്ത ഡിജെ പാർട്ടി