കോഴിക്കോട്: നാദാപുരത്ത് വെച്ച് പേരാമ്പ്ര സ്വദേശിയായ അജ്‌നാസിനെ തട്ടികൊണ്ട് പോയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. വില്യാപ്പള്ളി സ്വദേശി മുഹമ്മദാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റ് ചെയ്‌തവരുടെ എണ്ണം 4 ആയി. അതേസമയം, സ്വർണം തട്ടിയെടുത്ത കേസിൽ അജ്‌നാസിനെതിരെ മട്ടന്നൂർ പോലീസ് അന്വേഷണം തുടരുകയാണ്.
ഫെബ്രുവരി 19നാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. പുലർച്ചെ സുഹൃത്തുക്കളോടൊപ്പം വോളിബോൾ മൽസരം കണ്ട് മടങ്ങുന്നതിനിടെ അജ്‌നാസിനെ ഒരു സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്ന് പിന്നീട് പോലീസ് കണ്ടെത്തി.
ഊട്ടിയിലേക്കാണ് അജ്‌നാസിനെ ഇന്നോവ കാറിൽ തട്ടിക്കൊണ്ട് പോയത്. ഈ കാർ ഓടിച്ചിരുന്ന ആളാണ് വില്യാപ്പള്ളി സ്വദേശി മുഹമ്മദെന്ന് പോലീസ് പറയുന്നു. നേരത്തെ അറസ്‌റ്റിലായവരിൽ രണ്ടുപേരും വാഹനത്തിൽ ഉണ്ടായിരുന്നു. കാറിൽ വെച്ച് അജ്‌നാസിനെ സംഘം മർദ്ദിച്ചു. പരിക്ക് പുറത്ത് കാണാത്ത രീതിയിലായിരുന്നു മർദ്ദനം.
ഊട്ടിക്ക് സമീപം പോത്തഗിരിയിലെ ഒരു തേയില തോട്ടത്തിന് നടുവിലുള്ള ഹോട്ടലിലേക്കാണ് സംഘം അജ്‌നാസിനെ കൊണ്ടുപോയത്. ഇബ്=ഇവിടെയെത്തി മണിക്കൂറുകൾക്കകം ഇയാളെ വിട്ടയക്കുകയും ചെയ്‌തു. സംഭവത്തിലെ പ്രധാന സൂത്രധാരനായ കാർത്തികപ്പള്ളി സ്വദേശി തോട്ടോളി ഫൈസലിനെ നാദാപുരം പോലീസ് കസ്‌റ്റഡിയിൽ എടുത്തതിന് തുടർന്നായിരുന്നു ഇത്.
ഫൈസലിന് വേണ്ടി കൊണ്ടുവന്ന സ്വർണം മട്ടന്നൂരിൽ വെച്ച് അജ്‌നാസ് തട്ടിയെടുത്തിരുന്നു. ഇതിനെ തുടർന്നാണ് തട്ടിക്കൊണ്ട് പോകൽ അരങ്ങേറിയത്. തട്ടിക്കൊണ്ട് പോയ ഇന്നോവയിൽ ഉണ്ടായിരുന്ന രണ്ടുപേരടക്കം ഇനി അഞ്ച് പേരെ കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. മട്ടന്നൂരിൽ വെച്ച് ഒന്നേകാൽ കിലോ സ്വർണം തട്ടിയെടുത്ത കേസിൽ അജ്‌നാസിനെ റിമാൻഡ് ചെയ്‌തിരുന്നു. കേസിൽ മട്ടന്നൂർ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Also Read: കോട്ടക്കലിൽ ആയുർവേദ ഡോക്‌ടര്‍ ചമഞ്ഞ് മോഷണം; പ്രതി പിടിയിൽ