കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരു സ്‌ത്രീ ഉൾപ്പടെ രണ്ടുപേർ നിരീക്ഷണത്തിൽ. ചിലരെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. കൊല്ലം നഗരത്തിൽ കുപ്രസിദ്ധ ക്രിമിനലിനെയും ഇയാളുടെ ബന്ധുവായ യുവതിയെയും ചുറ്റിപ്പറ്റി അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. എഡിജിപി എംആർ അജിത് കുമാർ നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
ചിലരുടെ ഫോൺ കോളുകൾ പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ കൊല്ലം നഗരത്തിൽ എവിടെങ്കിലും ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന വിവരം പോലീസിന് നേരത്തെ ലഭിച്ചായിരുന്നതായും വിവരമുണ്ട്. അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ചിരുന്ന കാറിൽ ഉണ്ടായിരുന്ന ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയിരുന്നു. രേഖാചിത്രവുമായി സാദൃശ്യമുള്ള അഞ്ചുപേരെ പോലീസ് തിരയുന്നുണ്ട്.
കൊല്ലം നഗരം കേന്ദ്രീകരിച്ചു ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ചന്ദനത്തോപ്പ് സ്വദേശിയെ ചുറ്റിപ്പറ്റിയാണ് പ്രധാന അന്വേഷണം. ഇയാൾ നേരത്തെ രാമൻകുളങ്ങരക്ക് സമീപം താമസിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ കാർ ഉപേക്ഷിച്ചു മറ്റൊരു നീലക്കാറിലാണ് ഇന്നലെ യുവതിയെയും കുഞ്ഞിനേയും സംഘം കൊല്ലം നഗരത്തിലെത്തിച്ചത്. കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിനു സമീപം സംഘത്തിലെ മറ്റുള്ളവർ യുവതിയെയും കുട്ടിയേയും ഇറക്കിയെന്നാണ് വിവരം.
ഇവിടെ നിന്നും യുവതി ഓട്ടോറിക്ഷയിലാണ് കുട്ടിയുമായി ആശ്രാമം മൈതാനത്തെത്തിയത്. നീല കാർ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. അതേസമയം, ആറുവയസുകാരി അബിഗേൽ സാറാ റെജി ഗവ. വിക്‌ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. എങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ആഘാതത്തിൽ നിന്ന് കുഞ്ഞ് പൂർണമായും മുക്‌തമായിട്ടില്ല. ആരോഗ്യസ്‌ഥിതി വിലയിരുത്തിയ ശേഷം ഇന്ന് ഡിസ്‌ചാർജ് ചെയ്യാനാണ് സാധ്യത.
കുഞ്ഞിന്റെ ആരോഗ്യസ്‌ഥിതി അനുസരിച്ചായിരിക്കും സംഭവത്തെ കുറിച്ച് പോലീസ് കൂടുതൽ ചോദിച്ചറിയുക. കുട്ടിയുടെ വിശദമായ മൊഴി എടുത്ത ശേഷം മറ്റു പ്രതികളുടെ രേഖാചിത്രവും പോലീസ് തയ്യാറാക്കും.
Related News| ഒടുവിൽ ആശ്വാസം; അബിഗേലിനെ കണ്ടെത്തി- പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു